ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പശ്ചിമബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരാണ് കത്തയച്ചത്.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
പ്രവേശന പരീക്ഷ ഇപ്പോള്‍ നടത്തുന്നത് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നതാകുമെന്ന് മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, നവീന്‍ പട്നായിക്, ഉദ്ധവ് താക്കറെ എന്നിവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കുന്നതാകും ഉചിതമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
എന്നാൽ കോവിഡ് പ്രതിസന്ധിക്കിടെയിലും നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നത് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും നിരന്തരമായ സമ്മര്‍ദ്ദം മൂലമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍. ഡിഡി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

