കോവിഡ്: രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നവംബർ 30 വരെ തുടരും

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്നാൽ തിരഞ്ഞെടുത്ത പ്രത്യേക റൂട്ടുകളിലേക്കുള്ള വിമാനസർവീസുകൾ ആവശ്യാനുസരണം നിലവിലുള്ളതു പോലെ തുടരാം.

കോവിഡ് മഹാമാരിയെ തുടർന്ന് മാർച്ച് 23 മുതലാണ് രാജ്യത്ത് രാജ്യാന്തര വിമാനസർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ വന്ദേ ഭാരത് മിഷനു കീഴിൽ ചില പ്രത്യേക സർവീസുകൾ മേയ് മുതൽ പ്രവർത്തിച്ചിരുന്നു. കൂടാതെ ജൂലൈ മുതൽ ചില രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരുന്നു. ഈ കരാറിൽ ഉൾപ്പെട്ട രാജ്യങ്ങളിൽനിന്നുള്ള സർവീസുകൾ തുടരുന്നതിൽ തടസ്സമില്ല.

യുഎസ്, യുകെ, യുഎഇ, കെനിയ,ഭൂട്ടാൻ, ഫ്രാൻസ്, എന്നിങ്ങനെ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയർ കരാറിൽ ഏർപ്പെട്ടത്. ഈ കരാർ പ്രകാരം ഇരു രാജ്യങ്ങളിലെയും എയർലൈനുകൾക്ക് പ്രത്യേക വിമാനസർവീസുകൾ നടത്താം.പ്രത്യേക അനുമതിയുള്ള വിമാനങ്ങൾക്കും കാർഗോ സർവീസുകൾക്കും വിലക്ക് ബാധിക്കില്ലെന്നും വ്യോമയാന കേന്ദ്രം അറിയിച്ചു. രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ രണ്ടു മാസത്തെ വിലക്കിനുശേഷം മേയ് 25ന് പുനരാരംഭിച്ചിരുന്നു.

Leave a Reply