ന്യൂഡല്‍ഹി: ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ കൂടുതല്‍ കരുത്തോടെ കര്‍ഷക സമരം ഏഴാം ദിവസത്തിലേക്ക്. പുതിയ മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവില നിശ്ചയിക്കുക തുടങ്ങി തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കുചേരുന്നതിനായി മധ്യപ്രദേശിലെ ഗ്വാളിയോറിലെ കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലെത്തും. ഡല്‍ഹി അതിര്‍ത്തികളിലേക്ക് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് സൂചന.
കഴിഞ്ഞദിവസം കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കാര്‍ഷിക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക നേതാക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രശ്നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍, വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം ചര്‍ച്ച നല്ലതാണെന്നും നാലാം റൗണ്ട് ചര്‍ച്ച ഡിസംബര്‍ 3ന് നടക്കുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ പറഞ്ഞിരുന്നു. ‘കര്‍ഷക പ്രശ്നം പഠിക്കാന്‍ ഒരു ചെറിയ സംഘം രൂപവത്കരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു, എന്നാല്‍ എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന് കര്‍ഷക നേതാക്കള്‍ ആഗ്രഹിച്ചു, ഞങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്നവുമില്ല’ – മന്ത്രി പറഞ്ഞു.
മിനിമം സപ്പോര്‍ട്ട് പ്രൈസ്, അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ആക്റ്റ് എന്നിവയെക്കുറിച്ച് വിശദമായ അവതരണവും യോഗത്തില്‍ കര്‍ഷക നേതാക്കള്‍ക്ക് നല്‍കിയതായും സര്‍ക്കാര്‍ പറഞ്ഞു.
പഞ്ചാബില്‍ നിന്നുള്ള 31 കര്‍ഷക സംഘടന നേതാക്കളും ഹരിയാനയില്‍ നിന്നും രണ്ടുേപരും കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റിയില്‍ നിന്നും രണ്ടുപേരുമടക്കം 35 പേരാണ് കര്‍ഷകരെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. നരേന്ദ്ര സിങ് തോമറിെന്റ നേതൃത്വത്തില്‍ മന്ത്രിമാരായ റെയില്‍വേ-വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ചൊവ്വാഴ്ച വിജ്ഞാന് ഭവനില്‍ വെച്ച് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയത്.