ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലെത്തിയ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : ബ്രിട്ടണില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ഇതിനിടെ ബ്രിട്ടണില്‍ നിന്നും ഇന്ത്യയില്‍ എത്തിയ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി വിവിധ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്തെത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു.

ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രോഗ ബാധയുള്ളവരെ കണ്ടെത്തിയത്.

ബ്രിട്ടണില്‍ നിന്നും കൊല്‍ക്കത്തയില്‍ എത്തിയ രണ്ട് പേര്‍ക്കും, ചെന്നൈയില്‍ എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ എത്തിയ 17 പേര്‍ക്കാണ് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്.

ഡല്‍ഹി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങള്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ബ്രിട്ടണില്‍ നിന്നും എത്തിയവരെയും, രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കൊറോണ രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 15 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1,088 പേരാണ് ബ്രിട്ടണില്‍ നിന്നും രാജ്യത്ത് എത്തിയത്. അടുത്ത ദിവസം തന്നെ ഇവരെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply