രാജ്യവ്യാപകമായി പക്ഷിപ്പനി പടരുന്നു, ഇറച്ചി,മുട്ട വ്യാപാരം നിര്‍ത്തിവയ്‌ക്കുന്നത് അടക്കമുളള നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെയുളള വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ഹിമാചലില്‍ ചത്തൊടുങ്ങിയത് 1800 ദേശാടനക്കിളികള്‍. പക്ഷികള്‍ ചത്തതിന് പിന്നില്‍ പക്ഷിപ്പനി വൈറസ് തന്നെയാണെന്നാണ് സ്ഥിരീകരണം. പോംഗ് ദാം തടാകത്തിന് സമീപം ചത്തുവീണ പക്ഷികളിലാണ് പക്ഷിപ്പനി വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. നിലവില്‍ ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്,ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശില്‍ ഇറച്ചി,മുട്ട വ്യാപാരം പതിനഞ്ച് ദിവസത്തേക്ക് നിര്‍ത്തിവച്ചു.

ഹരിയാനയില്‍ കോഴികള്‍ ഉള്‍പ്പടെ ഒരു ലക്ഷത്തോളം പക്ഷികള്‍ ചത്തെന്നാണ് കണക്ക്. രാസ്ഥാനിലെ ഝാല്‍വാറില്‍ കാക്കകള്‍ ചത്തു വീണതിന് പിന്നിലും പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

ഇതിനു പിന്നാലെയാണ് സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ ജില്ലകളിലെ താറാവുകള്‍ക്കും പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുജറാത്തിലെ ജുനഗഡ് ജില്ലയില്‍ മാനവദാര്‍ താലൂക്കില്‍ ഖരോ റിസര്‍വോയറില്‍ 53 ജലപക്ഷികളെയാണ് ജീവന്‍ നഷ്‌ടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പക്ഷികളുടെ ശരീരം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു. എല്ലാവര്‍ഷവും ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ താവളമടിക്കുന്ന ഇവിടെ പക്ഷിപ്പനി സാദ്ധ്യത തള‌ളുന്നില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം 170 പക്ഷികള്‍ ചത്തതോടെ ആകെ 425 പക്ഷികളാണ് ഇവിടെ രോഗം ബാധിച്ച്‌ ചത്തത്. കേരളത്തില്‍ അരലക്ഷം പക്ഷികളെയാണ് രോഗം നിയന്ത്രിക്കുന്നതിനായി കൊന്നൊടുക്കേണ്ടി വരിക.

Leave a Reply