ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേരെ മ്യാന്‍മറില്‍ സൈന്യത്തിന്റെ നരനായാട്ട്

പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേരെ മ്യാന്‍മറില്‍ സൈന്യത്തിന്റെ നരനായാട്ട്. പ്രതിഷേധിച്ച 38 പേരെ സൈന്യം വെടി വെച്ച്‌ കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. തെരുവില്‍ പ്രക്ഷോഭം നടത്തിയവര്‍ക്ക് നേര്‍ക്ക് പട്ടാളം വെടിയുതിര്‍ക്കുകയായിരന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് വിദ്യാര്‍ത്ഥികളും ഉളളതായാണ് റിപ്പോര്‍ട്ട്. ഇതോടെ സമരക്കാര്‍ക്ക് നേരയുളള സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നിരിക്കുകയാണ്.

ഫെബ്രുവരി മുതല്‍ മ്യാന്‍മറില്‍ പ്രക്ഷോഭം നടക്കുകയാണ്. വര്‍ഷാദ്യത്തില്‍ ആണ് സൈന്യം സര്‍ക്കാരിനെ അട്ടിമറിച്ച്‌ ഭരണം പിടിച്ചെടുത്തത്. ഓങ് സാന്‍ സൂചിയെ സൈന്യം അറസ്റ്റ് ചെയ്തിരിക്കുകയാണ്

ഇതോടെയാണ് രാജ്യത്ത് പ്രക്ഷോഭം ശക്തിപ്പെട്ടത്. ജനാധിപത്യം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധ റാലികള്‍ ആണ് പ്രതിദിനം രാജ്യത്ത് സംഘടിപ്പിക്കപ്പെടുന്നത്.

ഓങ് സാന്‍ സൂചിയെ മോചിപ്പിക്കണം എന്നും പ്രക്ഷോഭകര്‍ ആവശ്യപ്പടുന്നു. തോക്കുകളും ടിയര്‍ ഗ്യാസുകളും അടക്കം ഉപയോഗിച്ചാണ് സൈന്യം പ്രതിഷേധക്കാരെ നേരിടുന്നത്. നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇവരില്‍ പ്രക്ഷോഭകരും മാധ്യമ പ്രവര്‍ത്തകരും അടക്കം ഉള്‍പ്പെടുന്നു. തലസ്ഥാന നഗരമായ യങ്കൂണിലാണ് ഇതുവരെ ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുളളത്. 18 പ്രക്ഷോഭകാരികള്‍ ആണ് ഇവിടെ ജീവന്‍ വെടിഞ്ഞത്.

മ്യാന്‍മറിലെ പ്രശ്‌നങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടാനൊരുങ്ങുകയാണ്. ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി വെള്ളിയാഴ്ച പ്രത്യേക യോഗം വിളിച്ച്‌ ചേര്‍ത്തിരിക്കുകയാണ്. ബ്രിട്ടനാണ് യുഎന്നിനോട് ഇക്കാര്യം ആവശ്യപ്പെട്ടത് എന്നാണ് വിവരം. മ്യാന്‍മര്‍ അംഗമായ സൗത്ത് ഏഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയും പ്രത്യേക യോഗം വിളിച്ച്‌ ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്തിരുന്നു. അക്രമം അവസാനിപ്പിക്കാനും സമാധാനപരമായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പത്ത് രാജ്യങ്ങളുടെ ഈ കൂട്ടായ്മ ആഹ്വാനം ചെയ്തു.

Leave a Reply