മാനസിക വൈകല്യവും ഭിന്നശേഷിയും മൂലം ഉപേക്ഷിക്കപ്പെട്ട കുട്ടികളെ പരിപാലിക്കാൻ ജീവിതം സമർപ്പിച്ച കത്തോലിക്കാ കന്യാസ്ത്രീക്ക് മരണാനന്തര ബഹുമതിയായി ഉന്നത സിവിലിയൻ പുരസ്‌ക്കാരം സമ്മാനിച്ച് പാക് ഭരണകൂടം. സിസ്റ്റർ റൂത്ത് ലെവിസ് സമൂഹത്തിന് നൽകിയ സേവനങ്ങൾക്കുള്ള ആദരമായി രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ ‘സീതാര- ഇ- ഇംതിയാസ്’ അഥവാ ‘സ്റ്റാർ ഓഫ് എക്‌സലൻസ്’ അവാർഡാണ് പാക് ഭരണകൂടം സമർപ്പിച്ചത്.
മാനസിക വൈകല്യവും ഭിന്നശേഷിയും മൂലം ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് സംരക്ഷണം നൽകുന്ന ‘ദാറുൽ സുകുൺ’ (ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം) കേന്ദ്രത്തിൽ 52 വർഷമായി ശുശ്രൂഷ ചെയ്ത സിസ്റ്റർ റൂത്ത് (77) കോറോണ ബാധിതയായി 2020 ജൂലൈ 20നാണ് നിര്യാതയായത്. അഭയകേന്ദ്രത്തിലെ കോവിഡ് ബാധിതരായ 21 പേരെ പരിചരിക്കുന്നതിനിടെ സിസ്റ്റർ കോവിഡ് ബാധിതയാവുകയായിരുന്നു.’ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ക്രൈസ്റ്റ്’ സഭാംഗമാണ്.
സിസ്റ്ററിന്റെ അഭയകേന്ദ്രത്തിൽ വളർന്ന കുക്കു എന്ന കുട്ടിയാണ് അവാർഡ് ഏറ്റുവാങ്ങിയത്. കന്യാസ്ത്രീയുടെ സ്തുത്യർഹ സേവനത്തെ ആദരിച്ച ഭരണകൂടത്തെ കറാച്ചി എമരിത്തൂസ് ആർച്ച്ബിഷപ്പ് കർദിനാൾ ജോസഫ് കൗട്ട്‌സ് നന്ദി അറിയിച്ചു. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ സേവിക്കുന്നതിൽ സിസ്റ്റർ റൂത്ത് പ്രകടിപ്പിച്ച തീക്ഷ്ണത പ്രചോദനാത്മകമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. സിസ്റ്റർ ലെവിസിന്റെ നിസ്തുല സേവനങ്ങൾ പരിഗണിച്ച് ‘കറാച്ചി പ്രൈഡ് അവാർഡ്’, ‘ഹക്കിം മൊഹമ്മദ് സയീദ്’ അവാർഡ് എന്നീ ബഹുമതികൾ സമ്മാനിച്ചിട്ടുണ്ട്.
ജാതിമതഭേദമെന്യേ പാക് ജനത ഒന്നടങ്കം ആദരിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു സിസ്റ്റർ റൂത്ത്. സിസ്റ്ററിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിന്ധ് പ്രവിശ്യാ അധികൃതർ പറഞ്ഞ വാക്കുകളും വലിയ വാർത്തയായിരുന്നു. ശാരീരിക, മാനസിക വെല്ലുവിളികൾ അനുഭവിക്കുന്ന കുട്ടികളുടെ തീരാനഷ്ടം എന്നായിരുന്നു സിന്ധ് പ്രവിശ്യ മന്ത്രി സയദ് മുറാദ് അലി ഷായുടെ പ്രതികരണം. സിസ്റ്റിന്റെ സേവനങ്ങൾക്ക് ഭരണകൂടം അർഹമായ ആദരവ് നൽകണമെന്നായിരുന്നു സിന്ധ് പ്രവിശ്യാ പ്രസിഡന്റ് ബിലാൽ സർദാരിയുടെ വാക്കുകൾ