സംസ്ഥാനത്ത് അതിഗുരുതരമായ സാഹചര്യം,ജനിതികവ്യതിയാനം വന്ന വൈറസ് വ്യാപനം 75% ന് മുകളിൽ

സ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം 75ശതമാനത്തിന് മുകളില്‍ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. വളരെയധികം കരുതലെടുത്തില്ലെങ്കില്‍ ദില്ലിക്ക് സമാന സാഹചര്യമുണ്ടാകുമെന്നാണ് പഠനം നടത്തിയ സംഘത്തിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം ഒരാഴ്ച കൊണ്ട് അന്പതിനായിരത്തിന് മുകളിലെത്താനാണ് സാധ്യത.

ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വലിയ തോതില്‍ പടരുകയാണ്. ഏപ്രില്‍ ആദ്യവാരത്തെ പഠന ഫലം പുറത്ത് വന്നപ്പോള്‍ 40ശതമാനം പേരിലാണ് ഈ വകഭേദം കണ്ടെത്തിയതെങ്കില്‍ മൂന്നാഴ്ച പിന്നിടുന്ന ഈ കാലയളവിലത് 75ശതമാനത്തിനുമേല്‍ എത്തിയിട്ടുണ്ടാകും. രോഗികളില്‍ ഭൂരിഭാഗത്തിനും രോഗ കാരണമായത് ഈ കൊറോണ വൈറസ് വകഭേദം.

രോഗ വ്യാപന തീവ്രത അതിവേഗമായകതിനാല്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാകും.മൂന്നാഴ്ച മുന്പ് ദില്ലിയില്‍ കണ്ട അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നാണ് കേരളത്തിലെ ജനിതക പഠനത്തെക്കുറിച്ച്‌ പഠിച്ച വിദഗ്ധര്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കിയത്. കരുതിയിരുന്നില്ലെങ്കില്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിന്‍റെ ഇരട്ടിയിലധികമാകും. ഇപ്പോള്‍ തന്നെ ഉപഭോഗം കൂടുതലുള്ള ഓക്സിജന്‍ തികയാത്ത സാഹചര്യം വരും. രോഗ മുക്തി നിരക്ക് കുറവുമാകും.രോഗ തീവ്രത മനസിലാക്കാന്‍ ജനത്തിന് അത്രകണ്ട് കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലുണ്ട് സര്‍ക്കാരിന്. നിലവില്‍ പൂര്‍ണ അടച്ചിടല്‍ ഒഴിവാക്കുന്പോഴും രോഗ വ്യാപന തീവ്രത കണക്കാക്കിയാല്‍ സന്പൂര്‍ണ അടച്ചിടല്‍ മാത്രമാകും സര്‍ക്കാറിന് മുന്നിലെ പോംവഴി. എത്രകണ്ട് ആശുപത്രി കിടക്കകളും ഓക്സിജന്‍ , വെന്‍റിലേറ്റര്‍ സംവിധാനങ്ങളും ഒരുക്കിയെന്നവകാശപ്പെട്ടാലും രോഗ വ്യാപനവും തീവ്രതയും കൈവിട്ടുപോയാല്‍ ഇതൊന്നും മതിയാകാത്ത സാഹചര്യം വരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്.