കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ; മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണ

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയാകുന്നു. കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളെല്ലാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് വിവരം. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന പിബി വിലയിരുത്തലിന്‍റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. മുഹമ്മദ് റിയാസിനേയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

കെകെ ശൈലജ അടക്കം എല്ലാവരും മാറി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയെന്നത് ആദ്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും കൊവിഡ് മഹാമാരിയുടെ തുടര്‍ച്ചയും ആരോഗ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച പ്രകടനവും ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് മട്ടന്നൂരില്‍ നിന്ന് നേടിയ തെരഞ്ഞെടുപ്പ് വിജയവും എല്ലാം കണക്കിലെടുത്ത് മാറ്റി നിര്‍ത്തിയാലുണ്ടാകുന്ന വിവാദങ്ങളെ കൂടി ഒഴിവാക്കാനാണ് നിലവിലെ ധാരണയെന്നാണ് വിവരം.ആദ്യഘട്ട ചര്‍ച്ചകളില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനെന്ന നിലയില്‍ കൂടിയാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് മുഹമ്മദ് റിയാസിന്റെ പേര് പരിഗണനക്ക് വരുന്നത്. വി ശിവന്‍ കുട്ടി ,വീണ ജോര്‍ജ്. കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി രാജീവ്‌, എംബി രാജേഷ്, കെ രാധാകൃഷ്ണന്‍, പി നന്ദകുമാര്‍ വിഎന്‍ വാസവന്‍, എം വി ഗോവിന്ദന്‍ എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഇപ്പോഴുള്ളത്.സിപിഎം പുതുമുഖങ്ങളെ അണി നിരത്തുമ്ബോള്‍ നാല് മന്ത്രിമാരും പുതുമുഖങ്ങള്‍ തന്നെ ആയിരിക്കും എന്നാണ് സിപിഐയില്‍ നിന്നു കിട്ടുന്ന സൂചനയും.