സുപ്രീം കോടതി ഒമ്പതു വർഷത്തെ നിയമനടപടികൾക്കൊടുവിൽ കടൽക്കൊലക്കേസ്‌ അവസാനിപ്പിച്ചു

നീണ്ട ഒമ്പത് വർഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവസാനിപ്പിച്ച്‌ സുപ്രീം കോടതി ഉത്തരവ് ഇറക്കി.

നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ഒരു ജ‍‍ഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നല്‍കും.

2012 ഫെബ്രുവരി 15നു വൈകുന്നേരം നാലര മണിക്കാണ് സെയ്ന്‍റ് ആന്‍റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്.

എന്‍റിക്ക ലെക്സി എന്ന എണ്ണ ടാങ്കര്‍ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്. അടുത്ത ദിവസം ( ഫെബ്രുവരി 16ന് ) കപ്പലിനെ ഇന്ത്യന്‍ നാവിക സേന കണ്ടെത്തി. ഫെബ്രുവരി 19നാണ് വെടിവച്ച സാല്‍വത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.