കല്ലു ചുമന്നും തൂമ്പയെടുത്തു സിമന്റു കൂട്ടിയും അദിലാബാദ് ബിഷപ് കെട്ടിയൊരുക്കിയതു മനോഹരമായ ഗ്രോട്ടോ. തെലുങ്കാനയിലെ അദിലാബാദിലാണു സംഭവം. തൃശൂർക്കാരനായ ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ ഒരു മാസംകൊണ്ടാണ് മനോഹരമായ ഗ്രോട്ടോ നിർമിച്ചത്. ഗ്രോട്ടോയുടെ ഭാഗമായി ചെറിയ ഒരു ജലാശയവും തയാറാക്കിയിട്ടുണ്ട്.
അദിലാബാദ് രൂപത പാസ്റ്ററൽ സെന്ററിന്റെ മുന്നിലാണ് ബിഷപ് വെയിലും ചൂടുകാറ്റുമേറ്റ് മാതാവിനു പിറന്നാൾസമ്മാനമായി ഗ്രോട്ടോ നിർമിച്ചത്. മാതാവിനോട് അളവറ്റ ഭക്തിയുള്ള ബിഷപ് പാസ്റ്ററൽ സെന്ററിന്റെ പറന്പിൽ നടക്കുന്പോഴാണ് ഗ്രോട്ടോ നിർമിക്കണമെന്ന ആശയം മനസിൽ ഉദിച്ചത്. പറന്പിൽ അങ്ങിങ്ങായി ഉരുളൻകല്ലുകൾ കിടന്നിരുന്നു, ഈ കല്ലുകളെല്ലാം ഉപയോഗിച്ചു ഗ്രോട്ടോ നിർമിക്കാൻ കലാവൈഭവമുള്ള ബിഷപ്പിനു തോന്നിയത്. അങ്ങനെ അദ്ദേഹംതന്നെ ഉരുളൻ വെള്ളാരംകല്ലുകൾ പെറുക്കിക്കൂട്ടി. ഗ്രോട്ടോ നിർമിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചു. സിമന്റും മണലും ചേർത്തും കന്പി വളച്ചും ഉരുളൻകല്ലുകൾ അലങ്കാരമാക്കിയും ഗ്രോട്ടോ പണിതു. ബിഷപ്പിന്റെ കരവിരുതും അധ്വാനശീലവും അറിയാവുന്ന ഏതാനും വൈദികരും യുവാക്കളും സഹായിക്കാനെത്തി.
ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച പണികൾ സെപ്റ്റംബർ എട്ടിനു മാതാവിന്റെ ജനനത്തിരുനാൾദിനത്തിലാണ് പൂർത്തിയായത്. തിരുനാൾദിനത്തിൽതന്നെ അദിലാബാദ് രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ് മാർ ജോസഫ് കുന്നത്തിന്റെ കാർമികത്വത്തിൽ ഗ്രോട്ടോ വെഞ്ചരിച്ചു. ഗ്രോട്ടോ നിർമിച്ച ബിഷപ് മാർ പ്രിൻസ് പാണേങ്ങാടനെ മാർ കുന്നത്ത് പൊന്നാടയണിയിച്ച് ആദരിച്ചു.

