കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കും 11.30നും ഇടയില്‍ കെപിസിസി ആസ്ഥാനത്തുവച്ചായിരിക്കും ചുമതലയേറ്റെടുക്കുക. പത്തു മണിയോടെ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലെത്തി ഹാരാര്‍പ്പണം അര്‍പ്പിക്കും. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും.

പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വോളന്‍റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തും. പതിനൊന്ന് മണിയോടെയാണ് സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക.

ഇതിന് ശേഷം സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. അധികാരമേറ്റ കെ സുധാകരനും തന്റെ ആമുഖ പ്രസംഗം നടത്തും.വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരും സുധാകരനൊപ്പം സ്ഥാനമേല്‍ക്കും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന തരത്തില്‍ അവര്‍ക്കു കൂടി സൗകര്യപ്രദമായ ദിവസമാണ് ചുമതലയേല്‍ക്കാന്‍ സുധാകരന്‍ നിശ്ചയിച്ചത്. കണ്ണൂരില്‍ നിന്നടക്കം പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.