അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിനെ മുല്ല ഗനി ബറദര്‍ നയിക്കും

കാബൂള്‍: അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിനെ മുല്ല അബ്ദുള്‍ ഗനി ബറദര്‍ നയിക്കുമെന്ന് റിപ്പോര്‍ട്ട്

താലിബാന്റെ സഹ സ്ഥാപകരിലൊരാളാണ് മുല്ല ബറദര്‍. 2010ല്‍ കറാച്ചിയില്‍ വച്ച്‌ സുരക്ഷാസേനയുടെ പിടിയിലായ ഇയാളെ 2018ലാണ് മോചിപ്പിക്കുന്നത്. താലിബാന്റെ രാഷ്‌ട്രീയ സമിതി തലവനായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു. താലിബാന്‍ സ്ഥാപകനായിരുന്ന കൊല്ലപ്പെട്ട മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബ്, ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റനെക്‌സയി എന്നിവര്‍ സര്‍ക്കാരിന്റെ ഉന്നത പദവികള്‍ വഹിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

താലിബാന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ മുല്ല ഹിബത്തുള്ള അഖുന്‍സദയായിരിക്കും അഫ്ഗാനിലെ പരമോന്നത നേതാവ്. പുതിയ താലിബാന്‍ ഭരണകൂടത്തിന്റെ ഘടന ഏകദേശം പൂര്‍ത്തിയായെന്നാണ് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിബത്തുള്ളയുടെ കീഴില്‍ രാജ്യത്തെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു പ്രധാനമന്ത്രിയും, രാഷ്‌ട്രപതിയും ഉണ്ടാകും.

അതേസമയം ഓരോ പ്രവിശ്യകളിലും താലിബാന്‍ അവരുടെ ഗവര്‍ണര്‍മാര്‍, പോലീസ് നേതാക്കള്‍, പോലീസ് കമാന്‍ഡര്‍മാര്‍ എന്നിവരുടെ നിയമനം നടത്തിക്കഴിഞ്ഞു. അഷ്റഫ് ഗനി രാജ്യം വിട്ടതിന് പിന്നാലെ കഴിഞ്ഞ രണ്ടാഴ്ചയായി താലിബാന് കീഴിലാണ് അഫ്ഗാന്‍. കാബൂളിന്റെ കൂടി നിയന്ത്രണം ഏറ്റെടുത്തതോടെയാണ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് താലിബാന്‍ കടന്നത്.