ശ്രീനഗർ: ജമ്മു കാഷ്മീരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരാക്രമണം. കാഷ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു. തോക്കുധാരിയായ ഭീകരൻ ആൾക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു.
കാഷ്മീരിൽ അടുത്തിടെ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 13 ആയി. കനത്ത സുരക്ഷയ്ക്കിടെയാണ് കാഷ്മീരിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.
പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും രണ്ട് പോലീസുകാർക്കും പരിക്കേറ്റു. പൂഞ്ചിലെ വനമേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭീകരർ ഒളിച്ചിരിക്കുകയാണ്. ഇവർക്കായി സൈന്യം തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
അതേസമയം അമിത് ഷായുടെ കാഷ്മീർ സന്ദർശനം തുടരുകയാണ്. ഇന്ന് പുൽവാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലികൾ അർപ്പിക്കും. പുൽവാമയിലെ ലാത്ത്പോറയിലുള്ള സിആർപിഎഫ് ഗ്രൂപ്പ് സെന്ററിൽ എത്തിയാകും ആഭ്യന്തരമന്ത്രി വീരമ്യത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുക.
ജമ്മു കാഷ്മിരിലെ സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിയ അമിത് ഷാ ഭീകരപ്രവർത്തനങ്ങൾക്ക് അറുതിവരുത്താനുള്ള അന്തിമ നടപടികൾക്കു സുരക്ഷാ-രഹസ്യാന്വേഷണ ഏജൻസികളോട് നിർദേശിച്ചിരുന്നു.
ശനിയാഴ്ച ശ്രീനഗറിലെ രാജ്ഭവനിൽ നടന്ന അഞ്ചുമണിക്കൂർ നീണ്ട യോഗത്തിലായിരുന്നു കേന്ദ്രമന്ത്രി നിലപാടറിയിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ജമ്മു കാഷ്മീരിൽ ഭീകരാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും വ്യക്തമാക്കിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഏർപ്പെടുത്തയ നിയന്ത്രണങ്ങൾ കാഷ്മീർ താഴ് വരയിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ നിഴൽ യുദ്ധമാണ് നടത്തുന്നത്. കാഷ്മീരിൽ സമാധാന അന്തരീക്ഷം ഉണ്ടാകുന്നത് പാക്കിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും സൈനിക മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു.