യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ റുമാനിയ, ഹംഗറി അതിർത്തികൾ വഴി ഒഴിപ്പിക്കും; പണവും പാസ്പോർട്ടും കൈയിൽ കരുതണം

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള രക്ഷാ ദൗത്യത്തിന് തുടക്കം കുറിച്ച്‌ ഇന്ത്യ

18,000 പേരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. പ്രാഥമികമായി ആയിരം പേരെ ഇന്നു തന്നെ ഒഴിപ്പിക്കും.

യാത്രാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. നിലവില്‍ യുക്രൈന്റെ കിഴക്ക്, തെക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുള്ളത്. ഇവിടെ നിന്ന് ആളുകളെ റോഡ് മാര്‍ഗം അയല്‍ രാജ്യങ്ങളില്‍ എത്തിക്കും. ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങളില്‍ എത്തിച്ച ശേഷം റൊമേനിയയുടെ തലസ്ഥാനമായ ബുകാറസ്റ്റിലെ വിമാനവത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി റൊമേനിയയില്‍ ക്യാമ്ബ് ആരംഭിച്ചു. രക്ഷാ ദൗത്യത്തിനായുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സംഘം റൊമേനിയയില്‍ എത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ ആദ്യം എത്തണമെന്നാണ് നിര്‍ദേശം. വാഹനത്തില്‍ ഇന്ത്യന്‍ പതാക കെട്ടണം. അവശ്യ ചെലവിന് യുഎസ് ഡോളര്‍ കയ്യില്‍ കരുതണം. ക്രമറ്റോസ്‌ക്, കര്‍കീവ്, ലിവിവ്, കീവ്,ഒഡേസ,ഇവാനോ എന്നിവിടങ്ങളിലാണ് നിലവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുള്ളത്.