ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ഇന്ന് തൃശൂരിൽ ;ബസ് ചാർജ് വർധന മുഖ്യ അജണ്ട

തൃശൂര്‍: ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ ചേരും. ബസ് ചാര്‍ജ് വര്‍ദ്ധനയാണ് പ്രധാന അജണ്ട.

ഇക്കാര്യം യോഗത്തില്‍ വലിയ തോതില്‍ ചര്‍ച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ സമരം ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് പോകുന്നതിനെ കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്യും.

ബജറ്റിലെ പ്രതിഷേധം

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയും സര്‍ക്കാരിന് നയാ പൈസയുടെ മുതല്‍ മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയും ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാരിന് മുന്‍കൂര്‍ നികുതി നല്‍കുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയില്‍ സ്റ്റേജ് കാര്യേജ് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകള്‍ക്ക് ഉപയോഗിക്കുന്ന ഡീസലിന്‍്റെ വില്‍പന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തില്‍ ഇത് സംബന്ധിച്ച്‌ ഒരു പരാമര്‍ശവും ഇല്ലാത്ത ബഡ്ജറ്റ് തികച്ചും നിരാശാജനകമാണ്. അയ്യായിരത്തില്‍ താഴെ മാത്രം ബസുകള്‍ ഉള്ള കെഎസ്‌ആര്‍ടിസിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റില്‍ പന്ത്രണ്ടായിരധത്തിലധികം ബസുകള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച്‌ ഒരു പരാമര്‍ശം പോലും ഇല്ലാത്തതും ബഡ്ജറ്റില്‍ ഡീസല്‍ വാഹനങ്ങളുടെ ഹരിത നികുതിയില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തുന്നതും പ്രതിഷേധാര്‍ഹമാണെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ കെ എസ് ആര്‍ ടി സിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ നവീകരിക്കുമെന്ന് കേരള ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. 2000 കോടി രൂപ പ്രതീക്ഷിച്ച കോര്‍പറേഷന് മുന്‍വര്‍ഷത്തെ പോലെ ആയിരം കോടി രൂപയാണ് നീക്കിവെച്ചത്. കെ എസ് ആര്‍ ടി സിക്ക് കീഴില്‍ പുതുതായി 50 പെട്രോള്‍ പമ്ബുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

കേരള ബജറ്റ് വലിയ പ്രതീക്ഷകളോടെയാണ് കെ എസ് ആര്‍ ടി സി കാത്തിരുന്നത്. ചുരുങ്ങിയത് 2000 കോടിയുടെ ധനസഹായമെങ്കിലും ബജറ്റില്‍ ലഭിക്കുമെന്നാണ് കെ എസ് ആര്‍ ടി സി പ്രതീക്ഷിച്ചത്. കൊവിഡിന് മുന്‍പ് പെന്‍ഷന് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സഹായം തേടിയതെങ്കില്‍ ഇപ്പോള്‍ ജീവനക്കാരുടെ ശമ്ബളം പോലും കൃത്യമായി നല്‍കാന്‍ പണമില്ലാത്ത സ്ഥിതിയിലാണ് കെ എസ് ആര്‍ ടി സി. ഇതിനെല്ലാം പരിഹാരമാണ് ബാലഗോപാല്‍ തുറക്കുന്ന ബജറ്റ് പെട്ടിയില്‍ കെ എസ് ആര്‍ ടി സി ഉറ്റുനോക്കിയത്. എന്നാല്‍ ആയിരം കോടിയുടെ പദ്ധതികളാണ് കെ എസ് ആര്‍ ടി സി ക്ക് ലഭിച്ചത്.