എ ടി എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുമതി ബാങ്കുകൾക്ക് നല്‍കി ആര്‍ ബി ഐ

എ ടി എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി ആര്‍ ബി ഐ. പ്രത്യേക കമിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഇന്റര്‍ചേഞ്ച് ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജുമാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. 2022 ജനുവരി ഒന്ന് മുതല്‍ പുതിയ ചാര്‍ജ് നിലവില്‍ വരും. ഇതിനൊപ്പം നികുതിയുമുണ്ടാകും.

ഇന്റര്‍ചേഞ്ച് ചാര്‍ജ് 15ല്‍ നിന്ന് 17 രൂപയാക്കി വര്‍ധിപ്പിക്കാനാണ് അനുമതി. എ ടി എം കാര്‍ഡ് നല്‍കുന്ന ബാങ്ക് എ ടി എം സെര്‍വീസ് പ്രൊവൈഡര്‍ക്ക് നല്‍കുന്ന ചാര്‍ജാണിത്. ഉപയോക്താക്കള്‍ ഇതരബാങ്കിന്റെ എ ടി എം ഉപയോഗിച്ച്‌ പണം പിന്‍വലിക്കുമ്ബോഴാണ് ഈ ചാര്‍ജ് ബാങ്കുകള്‍ എ ടി എം പ്രൊവൈഡര്‍മാര്‍ക്ക് നല്‍കുന്നത്.

ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജ് 5 രൂപയില്‍ നിന്ന് 6 രൂപയായും വര്‍ധിപ്പിക്കും. ഇതോടെ എ ടി എമില്‍ നിന്ന് കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഉപയോക്താക്കള്‍ക്ക് ചുമത്തുന്ന ചാര്‍ജും ബാങ്കുകള്‍ വര്‍ധിപ്പിക്കും.നിലവില്‍ പ്രതിമാസം സ്വന്തം ബാങ്കിന്റെ എ ടി എമില്‍ നിന്ന് 5 ഇടപാടുകളും മറ്റ് ബാങ്കുകളില്‍ 3 ഇടപാടുകളും നടത്താനാണ് അനുമതിയുള്ളത്. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ ചാര്‍ജായി നല്‍കണം. ഇത് 21 രൂപയായി ബാങ്കുകള്‍ വര്‍ധിപ്പിക്കും.2014ലാണ് ഇതിന് മുമ്ബ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്. ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ട് വര്‍ഷങ്ങളായെന്ന വാദം ആര്‍ ബി ഐ മുഖവിലക്കെടുക്കുകയായിരുന്നു.