സിൽവർലൈൻ സംവാദം: സർക്കാർ ഏറ്റെടുത്ത് നടത്തണമെന്ന് അലോക് വർമ്മ; വിശദീകരണവുമായി കെ-റെയിൽ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സംവാദത്തില്‍ നിന്ന് പിന്മാറുമെന്ന് സിസ്ട്രയുടെ മുന്‍ ഡപ്യൂട്ടി പ്രോജക്‌ട് ഡയറക്ടര്‍ അലോക് വര്‍മ, സംവാദം നടത്തേണ്ടത് കെ-റെയില്‍ അല്ലെന്നും സര്‍ക്കാര്‍ ആണെന്നും സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്നും അലോക് വര്‍മ്മ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംവാദത്തില്‍ പദ്ധതിയെ എതിര്‍ത്ത് സംസാരിക്കുന്ന പാനലിലെ അംഗമാണ് അലോക് വര്‍മ്മ. ചീഫ് സെക്രട്ടറിയാണ് സംവാദത്തിലേക്ക് ക്ഷണിച്ചത്. അതിനാല്‍ അത് സംഘടിപ്പിക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന് അലോക് വര്‍മ്മ പറഞ്ഞു. അതിനുശേഷം പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് നിലപാട്.

ക്ഷണക്കത്ത് ശരിയായ രീതിയില്‍ അല്ലെന്നും ഏകപക്ഷീയമാണെന്നും അദ്ദേഹം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറഞ്ഞു. പദ്ധതിയുടെ അനുകൂല വശങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കാനാണ് സംവാദം എന്നാണ് കത്തില്‍ ഇത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജോസഫ് മാത്യുവിനെ ആദ്യം ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്ത നടപടിയില്‍ അതൃപ്തിയും അറിയിച്ചു.

അതേസമയം, സംവാദം സംഘടപ്പിക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്ന വിശദീകരണവുമായി കെ-റെയില്‍ രംഗത്തെത്തി. ചീഫ് സെക്രട്ടറിയാണ് കെ-റയില്‍ ചെയര്‍മാന്‍. ‌ബോര്‍ഡില്‍ രണ്ട് സര്‍ക്കാര്‍ അംഗങ്ങളും രണ്ട് റയില്‍വേ അംഗങ്ങളുമുണ്ട്. കെ-റെയില്‍ സംബന്ധമായ പരിപാടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേതെന്നും കെ.റയില്‍ അധികൃതര്‍ വിശദീകരിച്ചു.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ താജ് വിവാന്തയിലാണ് സംവാദം നിശ്ചയിച്ചിരിക്കുന്നത്. 50 പേര്‍ പങ്കെടുക്കുന്ന സംവാദത്തില്‍ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാന്‍ മൂന്ന് വീതം വിഷയ വിദഗ്ധരും ഉണ്ടാകും.ഓരോരുത്തര്‍ക്കും 10 മിനിറ്റ് വീതമാകും സംസാരിക്കാന്‍ സമയം ലഭിക്കുക.

ദേശീയ റെയില്‍വേ അക്കാദമയിലെ വകുപ്പുമേധാവി മോഹന്‍ എ. മേനോനാണ് മോഡറേറ്റര്‍. റെയില്‍വേ ബോര്‍ഡ് ടെക്‌നിക്കല്‍ അംഗവും മധ്യ റെയില്‍വേ ജനറല്‍ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിന്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. കുഞ്ചറിയ പി. ഐസക്ക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് പദ്ധതിയെ അനുകൂലിച്ച്‌ സംസാരിക്കുക.

അലോക് വര്‍മ്മയ്ക്ക് ഒപ്പം ഡോ. ആര്‍.വി.ജി മേനോന്‍, പരിസ്ഥിതി ഗവേഷകനായ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് എതിര്‍ത്ത് സംസാരിക്കുക. ജോസഫ് സി മാത്യുവിന് പകരമാണ് ശ്രീധര്‍ രാധാകൃഷ്ണനെ ഉള്‍പ്പെടുത്തിയത്.