സുപ്രിം കോടതിയുടെ ചരിത്രപരമായ വിധി രാജ്യദ്രോഹ കേസുകള്‍ മരവിപ്പിച്ചു, പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്. ജയിലിലുള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം പുനപ്പരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച്‌ കേസെടുക്കുന്നതു തടഞ്ഞ് സുപ്രീം കോടതി ഉത്തരവ്.

കേന്ദ്രവും സംസ്ഥാനങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമം 124 എ അനുസരിച്ച്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

നിലവില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിക്കാനും ചരിത്രപ്രധാനമായ വിധിയിലൂടെ സുപ്രീം കോടതി ഉത്തരവിട്ടു. രാജ്യദ്രോഹ നിയമപ്രകാരമുള്ള കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി സ്വീകരിച്ചില്ല. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മരവിപ്പിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു.

കൊളോണിയല്‍ കാലത്തു നിലവില്‍ വന്ന രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്