ഡോ. കെ എം ഫ്രാന്‍സിസ്
കേരളസര്‍ക്കാര്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഘടന പരിഷ്കരിക്കാനുള്ള സാമൂഹിക ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. പ്രസ്തുത രേഖ വിദ്യാഭ്യാസപ്രക്രിയയുടെ ബന്ധമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും, പാര്‍ട്ടിപ്രവര്‍ത്തകരുടെയും വികലമായ ചില ധാരണകളുടെ ആവിഷ്കാരം മാത്രമാണ്. ഈ രേഖ യാതൊരുവിധ ഫോക്കസും ഇല്ലാത്തതാണെന്ന് ശ്രദ്ധയോടെ പഠിക്കുന്ന ഏവര്‍ക്കും വ്യക്തമാകും. ഉദാഹരണമായി, ഒന്നാം ഭാഗത്തിലെ സമീപനരീതികള്‍ എന്നതിലെ ഒരു പ്രസ്താവന ശ്രദ്ധിക്കുക. ‘കുട്ടി ഒരു ഒഴിഞ്ഞ പാത്രമാണെന്നും അത് നിറയ്ക്കലാണ് അധ്യാപകരുടെ ജോലി എന്നും, അതിനുള്ള വിഭവങ്ങള്‍ പാഠപുസ്തകത്തില്‍ ഉണ്ടെന്നുമുള്ള ധാരണ തിരുത്തണം.’ (കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ പേജ് 10). ഇത് ആരുടെ ധാരണയാണ്? വിദ്യാര്‍ത്ഥികളുടെ ആന്തരികതയിലുള്ള അറിവിനെ പുറത്തെടുക്കുന്ന വയറ്റാട്ടി മാത്രമാണ് അധ്യാപകന്‍ എന്നത് ബിസി. നാലാം നൂറ്റാണ്ടില്‍ത്തന്നെ പ്ലാറ്റോണിക് അക്കാദമിയുടെ അടിസ്ഥാനപ്രമേയമായിരുന്നു. കുട്ടിയുടെ ആന്തരികത വെറും ശൂന്യതയാണെന്നത് നാസ്തികരുടെ വാദമാണ്. വിത്തിനകത്ത് ചെടി ഒളിഞ്ഞിരിക്കുന്നതുപോലെ മനുഷ്യന്‍റെ ഉള്ളില്‍ സര്‍വ്വജ്ഞാനവും പുറപ്പെടുന്ന ഉറവയുണ്ടെന്നും വാദിക്കുന്നവരാണ് ആസ്തികന്മാര്‍. ഇത്തരമൊരു വാദം പിന്തുടരുന്നവരാണ് ക്രൈസ്തവര്‍. ഈ ഫോക്കസ് രേഖ കുട്ടിയുടെ ആന്തരികത ശൂന്യതയാണെന്നാണോ, സാധ്യതകളുടെ കലവറയാണെന്നാണോ ഉന്നയിക്കുന്നത്?
രണ്ടാമതായി, ഈ രേഖയുടെ രണ്ടാം ഭാഗം വിദ്യാഭ്യാസദര്‍ശനമാണ്. സമൂഹം നേടിയെടുക്കേണ്ട പൊതുലക്ഷ്യത്തെക്കുറിച്ചുള്ള ആവര്‍ത്തനം ഈ രേഖയുടെ ആരംഭത്തില്‍ തന്നെ കാണാം. ജനാധിപത്യം, ലിംഗനീതി, പരിസ്ഥിതി സന്തുലിതാവസ്ഥ, സാമൂഹികനീതി, മതനിരപേക്ഷത എന്നീ വാക്കുകള്‍ ഓരോ പേജിലും ആവര്‍ത്തിക്കുന്നുവെന്നല്ലാതെ മറ്റൊരു ലക്ഷ്യവും പ്രായോഗികമായി എഴുതിച്ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വാക്കുകള്‍ മുദ്രാവാക്യം പോലെ ആവര്‍ത്തിച്ചാല്‍ ജനാധിപത്യം രൂപംകൊള്ളും എന്ന മൂഢധാരണ ഇതിന്‍റെ രചയിതാക്കള്‍ക്ക് ഉണ്ടെന്ന് സംശയിക്കണം.
എങ്ങനെയായിരിക്കണം ഇതുപോലൊരു രേഖ തയ്യാറാക്കേണ്ടത്?
ഇത്തരത്തില്‍ ഒരു ചര്‍ച്ചാരേഖ തയ്യാറാക്കുമ്പോള്‍, ആദ്യമേ ചെയ്യേണ്ടത് വിദ്യാഭ്യാസ മേഖലകൊണ്ട് സംസ്ഥാനം ലക്ഷ്യംവച്ചിരുന്ന ഗുണഫലങ്ങള്‍ 2022 വരെ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ്. അങ്ങനെ കഴിഞ്ഞിട്ടില്ല എങ്കില്‍ അതിന്‍റെ കാരണമെന്തെന്ന് പരിശോധിക്കണം. പ്രസ്തുത കാരണങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നത് സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍നിന്നാണോ എന്ന് പരിശോധിക്കണം. സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഏതെല്ലാം പ്രതിസന്ധികളില്‍നിന്നാണ് സമൂഹം ഉദ്ദേശിക്കുന്ന ഗുണഫലങ്ങള്‍ ലഭിക്കാത്തത് എന്ന് കണ്ടെത്തണം. അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഇപ്പോള്‍ ചുമതല വഹിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തിന് കഴിയണം. അങ്ങനെ കഴിയുന്നില്ലെങ്കില്‍ പ്രസ്തുത സംവിധാനം പിരിച്ചുവിട്ട് അവരെ ആക്രിക്കച്ചവടം ചെയ്യാന്‍ നിയമിക്കണം.
ചില പ്രശ്നങ്ങള്‍
ഒന്ന്, നമ്മുടെ കലാലയങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ‘അധ്യാപകര്‍ ഞങ്ങളെ പഠിപ്പിക്കട്ടെ എങ്കില്‍ ഞങ്ങള്‍ പഠിക്കാം’ എന്ന മനോഭാവത്തിലാണ്. കലാലയവിദ്യാഭ്യാസം സ്വയം പഠിക്കാനുള്ള അവസരമാണ്. എന്നാല്‍, സ്കൂള്‍ വിദ്യാഭ്യാസം കഴിയുമ്പോള്‍ അതിനുള്ള കഴിവ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വിരളമാണ്. അത്തരമൊരു പ്രതിസന്ധി സ്കൂള്‍ വിദ്യാഭ്യാസത്തിലെ തെറ്റായ നിലപാടുകള്‍ മൂലമാണോ?
രണ്ട്, കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ള റിക്രൂട്ടിങ് ഏജന്‍സികളുടെ അഭിപ്രായപ്രകാരം കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയവരില്‍ 10 ശതമാനം പേര്‍ മാത്രമേ തൊഴില്‍ ചെയ്യാനുള്ള കഴിവ് സ്വന്തമാക്കിയിട്ടുള്ളൂ. എന്നാല്‍, കേരളത്തിന് പുറത്ത് അത് മുപ്പതും നാല്‍പ്പതും ശതമാനമാണ്. അതിന്‍റെ കാരണങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസ മേഖലയിലുണ്ടോ?
മൂന്ന്, കേരളത്തിലുള്ളവരുടെ ഭാഷാപ്രയോഗരീതി വളരെ നിലവാരം കുറഞ്ഞതാണ്. അതിന്‍റെ കാരണം സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ആരംഭിക്കുന്നുണ്ടോ?
നാല്, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫാഷന്‍ ഡിസൈനിങ് ഉപകരണ നിര്‍മ്മാണം (ീീഹേ മിറ റശല ാമസശിഴ) എന്നീ ജോലികളിലും നൈപുണി വികസനത്തിലും (സെശഹഹ റല്ലഹീുലാലിേ) പിന്നാക്കം നില്‍ക്കുന്നതിന്‍റെ കാരണം സ്കൂള്‍ കരിക്കുലത്തിന്‍റെ പ്രശ്നമാണോ?
അഞ്ച്, ചില മതങ്ങള്‍ക്ക് ചിത്രകല നിഷിദ്ധമായതുകൊണ്ട് ഡ്രോയിങ് പിരീഡ് സ്കൂളുകളില്‍നിന്ന് എടുത്തുകളഞ്ഞെന്ന ആരോപണം ശരിയാണോ? ചിത്രരചന പാഠ്യപദ്ധതിയില്‍നിന്ന് എടുത്തുകളഞ്ഞത് വ്യവസായരംഗത്തും സിനിമാരംഗത്തും കെട്ടിട ശില്‍പ്പകലാരംഗത്തുമുള്ള സാധ്യതകളിലേക്ക് വിദ്യാര്‍ഥികള്‍ പ്രവേശിക്കുന്നത് തടയപ്പെട്ടിട്ടുണ്ടോ?
ആറ്, കായികപരിശീലന മേഖലയില്‍ സ്കൂള്‍തലത്തില്‍ ദേശീയ മികവ് കാണിക്കുന്ന മലയാളികള്‍ അന്താരാഷ്ട്രരംഗത്ത് പരാജയപ്പെടുന്നത് സ്കൂള്‍ തലത്തിലുള്ള നയവൈകല്യമാണോ? കായികരംഗത്ത് വിദ്യാര്‍ഥികള്‍ പാലിക്കേണ്ട ഭക്ഷണക്രമം, വ്യായാമക്രമം, മുതലായവ ശാസ്ത്രീയമായി പരിഷ്കരിക്കേണ്ടതുണ്ടോ?
ഇത്തരത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്നങ്ങളെ അവതരിപ്പിക്കുകയോ വിശകലനം ചെയ്യുകയോ ഇല്ലാത്ത പരിഷ്കരണം എന്തിനുവേണ്ടിയാണ്? വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ അവഗണിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിമാരും വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല. ‘ഭരണാധികാരിക്ക് അധികാരം ബുദ്ധിനല്‍കുന്നു’ എന്ന ഫ്യൂഡല്‍ ധാരണ പേറുന്ന ജനങ്ങള്‍ക്ക് ഇതിനപ്പുറം ഒന്നും ലഭിക്കാനില്ല.
ഭാഷാവിദ്യാഭ്യാസം
എന്തുകൊണ്ട് നമ്മുടെ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സ്വയം വിദ്യ ആര്‍ജ്ജിക്കുന്ന സ്വഭാവത്തില്‍ എത്തിച്ചേരുന്നില്ല, ഭാഷ നൈപുണി ലഭിക്കുന്നില്ല എന്നിവയ്ക്ക് ചില അടിസ്ഥാനകാരണങ്ങള്‍ ഭാഷാവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിലെ സഞ്ചിയും താടിയുമുള്ള ബുദ്ധിജീവികള്‍ അറിവിന്‍റെ വളര്‍ച്ചയിലെ ചില നിര്‍ണ്ണായക ഘട്ടങ്ങളെ തള്ളിക്കളയുന്നു എന്നതാണ് ഇതിന്‍റെ ഒരു കാരണം. ഇവരുടെ ധാരണയനുസരിച്ച് നോം ചോസ്കി, പിയാഷേ എന്നിങ്ങനെ ചിലര്‍ മാത്രമാണ് യഥാര്‍ത്ഥ ഭാഷ ശാസ്ത്രജ്ഞര്‍. ബാക്കിയുള്ളവരെല്ലാം വിഡ്ഢികളാണ്. ഇവരുടെ സിദ്ധാന്തമാണ് സമഗ്ര ഭാഷാപദ്ധതി (ശിലേഴൃമഹ ഹമിഴൗമഴല ുൃീഴൃമാാല). ഈ പദ്ധതി 1990 കളില്‍ത്തന്നെ പരാജയമാണെന്ന് കണ്ട് അമേരിക്കയും ഫ്രാന്‍സും ഉപേക്ഷിച്ചു. നമ്മുടെ വിദ്യാഭ്യാസവകുപ്പിന് ഇപ്പോഴും ഇതിന്‍റെ സമാന മലയാള പദം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ‘ഉദ്ഗ്രഥിത ഭാഷാ നയം’ എന്നാണ് ഈ രേഖ അവതരിപ്പിക്കുന്നത്.
ഈ നയമനുസരിച്ച് സംസാരഭാഷ സ്വാഭാവികമായും വളരുന്നതുപോലെ എഴുത്തു ഭാഷയും സ്വാഭാവികമായും വളരും എന്ന് ഉന്നയിക്കുന്നു. ഈ പ്രമേയം തുറന്ന മനസോടെ ചിന്തിച്ചാല്‍ തെറ്റാണെന്ന് കാണാം. സംസാരഭാഷ സ്വാഭാവികമാണ്. എന്നാല്‍ എഴുത്തുഭാഷ മനുഷ്യനിര്‍മ്മിതമാണ്. മനുഷ്യനിര്‍മ്മിതമായത് (രൗഹൗൃമേഹ) പരിശീലനംകൊണ്ട് മാത്രമാണ് കൈവശമാക്കാന്‍ കഴിയുക. എന്നാല്‍, സമഗ്ര ഭാഷാപദ്ധതി പ്രകാരം എഴുത്തുഭാഷ പരിശീലിപ്പിക്കേണ്ട ആവശ്യമില്ലത്രേ. ഉജഋജ പദ്ധതി എന്ന പേരില്‍ സര്‍ക്കാര്‍തന്നെ കുട്ടികളുടെ ലിപിപഠനം അനാവശ്യമാണെന്ന് നയമുണ്ടാക്കി. ബുദ്ധിയുള്ള മാതാപിതാക്കളും ആത്മാര്‍ത്ഥതയുള്ള അധ്യാപകരും തങ്ങളുടെ വിദ്യാര്‍ത്ഥികളെ ലിപി എഴുതാന്‍ പഠിപ്പിച്ചു. അത്തരം വിദ്യാര്‍ഥികള്‍ സ്വയം വായിക്കാനും എഴുതാനും പഠിച്ചു. ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടതിന്‍റെ ആവശ്യകതയെ നിസ്സാരവല്‍ക്കരിക്കുന്ന പ്രയോഗങ്ങള്‍ ഈ രേഖയിലുമുണ്ട് (പേജ് 53). എന്നാല്‍, സര്‍ക്കാര്‍ നയം പിന്തുടര്‍ന്നവര്‍ സ്വയം വിദ്യ നേടുന്നവര്‍ എന്ന അവസ്ഥയില്‍നിന്ന് സ്വയം പുറന്തള്ളപ്പെട്ടു. നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച ത്രിഭാഷാ പദ്ധതി തന്നെയാണ് തുടരേണ്ടത്.
ഇനി, മാതൃഭാഷയായ സംസാരഭാഷ തന്നെ രണ്ടു തരത്തിലുണ്ട്. ഒന്ന് ഗൃഹഭാഷ, രണ്ട് സാങ്കേതിക ഭാഷ. സാങ്കേതികഭാഷ സ്വാഭാവികമായി വളരില്ല, അതിന് പരിശീലനം വേണം. എന്നാല്‍, സമഗ്ര ഭാഷാപദ്ധതി ഗൃഹഭാഷയെയും സാങ്കേതികഭാഷയെയും രണ്ടായി കാണുന്നില്ല. ഗൃഹഭാഷയും സാങ്കേതികഭാഷയും തമ്മിലുള്ള കണ്ണിയാണ് എഴുത്ത് ഭാഷ. ലിപി പഠനത്തെ നിരുത്സാഹപ്പെടുത്തുമ്പോള്‍ സാങ്കേതിക ഭാഷയുടെ വളര്‍ച്ചയെയും ഉന്നതപഠനത്തെയും അത് തളര്‍ത്തുന്നു.
ഇന്ത്യയെക്കുറിച്ചുള്ള അറിവ്
ഈ ചര്‍ച്ചാരേഖയിലെ ഏറ്റവും വിചിത്രമായ ഭാഗം പതിമൂന്നാം അദ്ധ്യായമാണ്. ആരംഭ വാചകം തന്നെ അറിവിനെക്കുറിച്ചുള്ള അറിവ് എന്നത് അറിയാത്ത ഒരു ഗണമാണ് ഈ രേഖ നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കുന്നു. അനുഭവം, പരിചയം എന്നിവ പില്‍ക്കാല ജീവിതത്തിനുവേണ്ടി സ്വാംശീകരിക്കുന്നതാണ് അറിവ്. അറിവിന്‍റെ വളര്‍ച്ചയുടെ പ്രധാന ഘടകം കേള്‍വിയും ചിന്തയും ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുന്നതാണ്. സഞ്ചിത ജ്ഞാനം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് ഗ്രന്ഥനിര്‍മ്മിതിയെ സൃഷ്ടിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. ഗ്രന്ഥത്തെയും ചിന്തയെയും ഒഴിവാക്കി ജ്ഞാന നിര്‍മ്മിതിയോ?
ഇനി, മൂന്ന് ഗ്രൂപ്പുകളാണത്രെ ഇന്ത്യയെ പ്രാകൃതാവസ്ഥയില്‍നിന്ന് സംസ്കാരത്തിലേക്ക് വളര്‍ത്തിയതെന്ന് പതിമൂന്നാം അദ്ധ്യായം മൂന്നാം ഭാഗം വിവരിക്കുന്നു. ഏഴാം നൂറ്റാണ്ടിനുശേഷം ലോകം മുഴുവന്‍ അറബ് കോളനികളായി മാറി. അറബ് കോളനിവല്‍ക്കരണത്തിലൂടെയാണത്രെ ഇന്ത്യ സാംസ്കാരികമായി പുരോഗമിച്ചത്! മുഗള്‍ കാലഘട്ടത്തിന് മുമ്പും ശേഷവും ഇന്ത്യയില്‍ പ്രമുഖമായി നടന്ന ഇസ്ലാം സാംസ്കാരിക ധാരയെക്കുറിച്ച് ആഴമായി പഠിക്കാന്‍ വിദ്യാഭ്യാസ ചട്ടക്കൂട് നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലെ പ്രാദേശികഭാഷകളെ ചവറ്റുകൊട്ടയിലെറിഞ്ഞ് അറബിഭാഷ ഇന്ത്യയില്‍ സാര്‍വ്വത്രികമാക്കാന്‍ ശ്രമിച്ചതാണോ സാംസ്കാരിക വളര്‍ച്ച? പ്രാദേശികഭാഷകളെ വീണ്ടെടുക്കാന്‍ പരിശ്രമിച്ച ക്രിസ്ത്യന്‍ മിഷനറിമാരോ രാജ്യദ്രോഹികള്‍?
ലോകചരിത്രത്തിന്‍റെ ഭാഗമല്ലാതെ ഇന്ത്യാ ചരിത്രം പഠിപ്പിക്കരുത്. ഗ്രീക്ക് കോളനിവല്‍ക്കരണം, റോമന്‍ കോളനിവല്‍ക്കരണം, അറബ് കോളനിവല്‍ക്കരണം, ഇംഗ്ലീഷ് കോളനിവല്‍ക്കരണം എന്നിവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ എങ്ങനെ തന്‍റെ സ്വത്വം വീണ്ടെടുക്കുന്നു എന്ന പഠനം സ്കൂള്‍ തലത്തില്‍ തന്നെ നല്‍കണം.
നവോത്ഥാനമൂല്യങ്ങള്‍ എന്ന് ഈ രേഖ ആവര്‍ത്തിക്കുന്നു. എങ്ങനെയാണ് സമൂഹം വളരുന്നത്? ചിന്ത വളരുന്നതിനും ഭാഷ വളരുന്നതിനും മുന്നോടിയായി ചിത്ര രചന ആരംഭിച്ചു. ചിന്തകര്‍ പറയുന്നത്, ‘പോത്തിന്‍റെ പടം വരയ്ക്കാന്‍ ആരംഭിച്ചപ്പോഴാണ് പോത്തിനെ ആഹരിക്കാന്‍ മാത്രമല്ല, പോത്തിനെക്കുറിച്ച് ധ്യാനിക്കാനും കഴിയുമെന്ന് മനസ്സിലാക്കുന്നത്. ചിത്രത്തില്‍നിന്നാണ് ലിപി ഉണ്ടാകുന്നത്. ലിപിയില്‍നിന്നാണ് എഴുത്ത് ഭാഷയും, സാങ്കേതിക ഭാഷയും രൂപം കൊള്ളുന്നത്. ചിത്രകലയുടെയും പ്രതിമാ നിര്‍മ്മാണത്തിന്‍റെയും വീണ്ടെടുപ്പാണ് യൂറോപ്യന്‍ നവോത്ഥാനം. ചിത്രരചനാ പിരീഡുകള്‍ സ്കൂളില്‍നിന്ന് എടുത്തുമാറ്റിയ മന്ത്രിമാര്‍ തന്നെ നവോത്ഥാനത്തെക്കുറിച്ച് പ്രസംഗിക്കണം!
സ്കൂള്‍ ഭരണം
ഈ രേഖയുടെ ഇരുപതാം അദ്ധ്യായവും ഇരുപത്തിനാലാം അദ്ധ്യായവും സ്കൂള്‍ എങ്ങനെ ഭരിക്കണമെന്ന ചിന്ത അവതരിപ്പിച്ചിരിക്കുന്നു. മാനേജ്മെന്‍റിലെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പങ്കാളിത്തമാണ് ചര്‍ച്ച ചെയ്യേണ്ടത്. ജനാധിപത്യ മാനേജ്മെന്‍റ് എന്ന ആശയമാണ് ഈ രേഖ മുന്നോട്ടുവയ്ക്കുന്നത്. മാനേജ്മെന്‍റ് എന്നാല്‍, കെട്ടിടംപണി, ഉച്ചക്കഞ്ഞി, ശമ്പളം കൊടുക്കല്‍, അധ്യാപകരെ നിയോഗിക്കല്‍ എന്നീ പ്രവൃത്തികളാണെന്ന് രേഖ വായിക്കുന്നവര്‍ തെറ്റിദ്ധരിച്ചേക്കാം. മാനേജ്മെന്‍റിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, വിഷയത്തിന്‍റെ ഫലപ്രദമായ കൈമാറ്റം ഉറപ്പുവരുത്തുക. രണ്ട്, ഭൗതിക സാഹചര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഇതില്‍ വിഷയത്തിന്‍റെ ഫലപ്രദമായ കൈമാറ്റം മാനേജ് ചെയ്യുന്നതില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് എന്താണ് പങ്ക്? പഞ്ചായത്ത് മെമ്പറുടെ സാംഗത്യം എന്താണ്? ഈ മേഖലയില്‍ അദ്ധ്യാപകരും പ്രിന്‍സിപ്പലും പരമാധികാരിയാകണം.
കേരളമൊഴികെ ലോകത്തില്‍ എല്ലായിടത്തും അധ്യാപകനും പ്രിന്‍സിപ്പലിനും സ്വയംഭരണാവകാശമുണ്ട്. കേരളത്തില്‍ കഴിഞ്ഞ അമ്പത് കൊല്ലമായി അത് നിര്‍ണ്ണയിക്കുന്നത് വിദ്യാര്‍ത്ഥി നേതാക്കളും, പഞ്ചായത്ത് മെമ്പറും, തൊഴിലാളി യൂണിയനുകളുമാണ്. ഇതാണ് കേരളത്തിലെ വിദ്യാഭ്യാസതകര്‍ച്ചയുടെ മൂലകാരണം. ഈ പ്രക്രിയയെ നിയമവല്‍ക്കരിക്കാനാണ് ഈ രേഖയുടെ 20, 24 അധ്യായങ്ങള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ അമ്പത് വര്‍ഷങ്ങളായി അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും ചില മാനേജ്മെന്‍റുകളും ഇതിനെ പ്രതിരോധിക്കുന്നു. ഇതിനെതിരെയുള്ള മുദ്രാവാക്യമാണ് ‘കൈയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടും’ എന്ന ആക്രോശം. രാഷ്ട്രീയാധികാരികള്‍ക്ക് ക്ലാസ് മുറികളുടെയും സ്കൂളിന്‍റെയും സമ്പൂര്‍ണ്ണാധികാരം നല്‍കാന്‍ പ്രേരിപ്പിക്കുന്ന ഈ ചര്‍ച്ചാരേഖ അദ്ധ്യാപകരെ നോക്കുകൂലി വാങ്ങുന്നവരാക്കി മാറ്റും.
ഒരു ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണമാണ് ലഭിക്കുക. ഇത്രയും വികലമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് നിര്‍മ്മിച്ചതിന് സര്‍ക്കാരിനോട് യാതൊരു പരിഭവവുമില്ല. ഈ രേഖ വായിച്ചിട്ട് ഇത് ശാസ്ത്രീയ രേഖയാണെന്ന് അഭിപ്രായപ്പെടുന്ന അദ്ധ്യാപകരും മാനേജ്മെന്‍റുകളും അറബികളുടെ കടലില്‍ മുങ്ങിത്താഴട്ടെ എന്ന് ആശംസിക്കുന്നു.
ക്രിസ്തുമസ് കഥ

