കെ.എസ്‌.ആര്‍.ടിസി.ക്ക് ആശ്വാസം,ബസില്‍ പരസ്യം നല്‍കുന്നതിനുള്ള പുതിയ സ്കീം അറിയിക്കാന്‍ നാലാഴ്ചത്തെ സാവകാശം

ദില്ലി:കെഎസ്‌ആര്‍ടിസി ബസില്‍ പരസ്യം നല്‍കുന്നതിനുള്ള പുതിയ സ്കീംപരിശോധിച്ച്‌ വരികയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.സ്കീമില്‍ തീരുമാനം അറിയിക്കാന്‍ നാല് ആഴ്ച്ചത്തെ സമയം സര്‍ക്കാര്‍ തേടി.

സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ച കോടതി കേസ് നാല് ആഴ്ച്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് അറിയിച്ചു.
അതുവരെ പരസ്യം നല്‍കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് പുതിയ സ്കീം കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ചത്. സംസ്ഥാനസര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കൌണ്‍സില്‍ സി കെ ശശി, കെഎസ്‌ആര്‍ടിസിക്കായി അഭിഭാഷകന്‍ ദീപക് പ്രകാശ് എന്നിവര്‍ ഹാജരായി .
കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് വരുത്തി വച്ചത് വന്‍ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും കെഎസ്‌ആര്‍ടിസിയുടെ അപ്പീലില്‍ പറയുന്നു. പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെ എസ് ആര്‍ ടി സി വ്യക്തമാക്കി,.ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. സുപ്രിം കോടതിമുന്‍ വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെ എസ് ആര്‍ ടി സി സുപ്രിം കോടതിയില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളില്‍ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്ബോള്‍ തന്നെ ഇത്തരം ഉത്തരവുകള്‍ സാമൂഹിക സേവനം എന്ന നിലയില്‍ മുന്നോട്ട് പോകുന്ന കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.