നിര്‍മാണ ഫീസിലെ അന്യായം തിരുത്താന്‍മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഇടപെടണം: ഇന്‍ഫാം


കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈടാക്കുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്, അപേക്ഷാ ഫീസ്, സ്‌ക്രൂട്ടണി ഫീസ് എന്നീ ഇനങ്ങളിലെ അനിയന്ത്രിതമായ വര്‍ധനവ് മൂലം ഉണ്ടായ അന്യായം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടിയന്തരമായി ഇടപെടണമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
നിലവിലുള്ള പെര്‍മിറ്റ് ഫീസിന്റെ അമിതമായ വര്‍ധനവിലൂടെ വലിയ തുകയാണ് പഞ്ചായത്തില്‍ അടയ്‌ക്കേണ്ടി വരുന്നതെന്നും അനിയന്ത്രിതമായ വര്‍ധനവ് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും യോഗം വിലയിരുത്തി. നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലവര്‍ധനവിനൊപ്പം, പെര്‍മിറ്റ് ഫീസിന്റെ വര്‍ധനവ് കൂടിയാകുമ്പോള്‍ വീടുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും നിര്‍മാണത്തിന് തടസമുണ്ടാകും. നിര്‍മാണതൊഴിലാളികളും ദുരിതത്തിലാകും. തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും. കാര്‍ഷിക, വ്യവസായ, വാണിജ്യ മേഖലകളിലെ വികസനം പിന്നോട്ടടിക്കുമെന്നും യോഗം വിലയിരുത്തി.
ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയില്‍ കൂടിയസമ്മേളനത്തില്‍ ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ് ചെംബ്ലായില്‍, ജോസ് താഴത്തുപീടിക, ഷാബോച്ചന്‍ മുളങ്ങാശേരി, ബാബു തോമസ് മാളിയേക്കല്‍, തോമസ് മാത്യു തുപ്പലഞ്ഞിയില്‍, സെബാസ്റ്റിയന്‍ മുക്കുങ്കല്‍, ടോമി മൂഴിയാങ്കല്‍, കെ.കെ സെബാസ്റ്റിയന്‍ കൈതയ്ക്കല്‍, അലക്‌സ് തോമസ് പവ്വത്ത്, താലൂക്ക് ഡയറക്ടര്‍മാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.


ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്ത് ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പ്രസംഗിക്കുന്നു.