‘എല്ലാ തരം തീവ്രവാദത്തെയും ശക്തമായി അപലപിക്കുന്നു’; ഇസ്രയേലിനൊപ്പമെന്ന് ആവര്‍ത്തിച്ച്‌ മോദി

ഇസ്രയേല്‍-ഹമാസ് സംഘ‍ര്‍ത്തില്‍ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.അതേസമയം, ഇസ്രയേലിലുള്ള ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള നീക്കങ്ങള്‍ ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ വിവിധ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധമേഖലയില്‍ കുടുങ്ങിയ ഇന്ത്യയില്‍ നിന്നുപോയ തീര്‍ത്ഥാടകരായ മലയാളികളെയടക്കം വേഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാല്‍ ഒഴിപ്പിക്കല്‍ സംബന്ധിച്ച്‌ ഇന്ത്യയുടെ നീക്കങ്ങളപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ സംബന്ധിച്ച വിവരങ്ങള്‍ എംബസിക്കുണ്ടെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇസ്രയേലിന്റെ അയല്‍ രാജ്യങ്ങളോടും ഗള്‍ഫ് രാജ്യങ്ങളോടും വിദേശകാര്യമന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി നേരിട്ടാണ് ഇക്കാര്യങ്ങള്‍ ആകോപിപ്പിക്കുന്നത്.പതിനെട്ടായിരത്തോളം ഇന്ത്യാക്കാരാണ് നിലവില്‍ ഇസ്രയേലിലുള്ളത്. അതേസമയം യുദ്ധത്തിനെതിരായി കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തില്‍ ഹമാസ് ആക്രമണം പരാമര്‍ശിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ അതൃപ്തി അറിയിച്ചു. പ്രവര്‍ത്തകസമിതിയിലെ പത്തിലധികം നേതാക്കളാണ് ആക്രമണത്തെ അപലപിക്കണമെന്ന് നിര്‍ദേശം മുന്നോട്ടുവച്ചത്. രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമായിരുന്നു വിഷയം സമിതി ചര്‍ച്ച ചെയ്തത്.