ദില്ലി ചലോ മാര്‍ച്ച്‌: പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍

മാർച്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകള്‍. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവില്‍ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ പൊലീസ് നടപടി കറുത്ത ദിനമെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് സമിതി പറഞ്ഞു.

ശംഭുവില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘർഷമുണ്ടായിരുന്നു. പൊലീസ് നടപടിയെ വിമർശിച്ച കർഷക സംഘടനാ നേതാക്കള്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. പൊലീസുകാർ സമരക്കാർക്കെതിരെ കൈക്കൊണ്ട നടപടി ചരിത്രത്തിലെ കറുത്ത ദിനമെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് സമിതി നേതാവ് സർവണ്‍ സിങ് പന്ഥേർ പറഞ്ഞു.

കർഷക മാർച്ച്‌ കണക്കിലെടുത്ത് ദില്ലിയിലും അതീവ ജാഗ്രതയാണ്. ഗാന്ധിപൂർ , സിംഘു , തിക്രി തുടങ്ങിയ അതിർത്തികളിലൊക്കെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസിന് പുറമേ അർദ്ധ സൈനിക വിഭാഗത്തേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.