കോവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി

കോവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി. തീയതി പിന്നീട് അറിയിക്കുമെന്നും കോടതി അറിയിച്ചു.

പാര്‍ശ്വഫലങ്ങള്‍ പഠിക്കണമെന്നതാണ് ഹര്‍ജികളിലെ പ്രധാന ആവശ്യം.കൊവിഡ് 19നെതിരായി നല്‍കി വന്നിരുന്ന കൊവിഷീല്‍ഡ് വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതായി വാക്‌സിന്റെ നിര്‍മ്മാതാക്കളായ ‘ആസ്ട്രാസെനേക്ക’ തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് തുറന്ന് സമ്മതിച്ചിരുന്നു.വാക്‌സിനെടുത്ത അപൂര്‍വം ചിലരില്‍ രക്തം കട്ട പിടിക്കുകയും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന അവസ്ഥ (ത്രോമ്ബോസിസ് വിത്ത് ത്രോമ്ബോസൈറ്റോപീനിയ) സംഭവിക്കുമെന്നതാണ് കമ്ബനി സമ്മതിച്ചത്. യുകെ ഹൈക്കോടതിയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് സ്വദേശി നല്‍കിയ കേസിലാണ് കമ്ബനിയുടെ സത്യവാങ്മൂലം.

ഈ വാര്‍ത്ത വലിയ രീതിയിലാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച വലിയൊരു വിഭാഗം പേരും ആശങ്കയിലാകുന്ന അവസ്ഥയാണ് ഇതോടെയുണ്ടായത്. ഈ വിഷയത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജികളെത്തിയിരിക്കുന്നത്.