സംഘർഷങ്ങളും സംഘട്ടനങ്ങളും ആളിക്കത്തിക്കാൻ മതത്തെ ഉപയോഗിക്കരുതെന്ന് ഫ്രാൻസീസ് മാർപാപ്പ മുന്നറിയിപ്പ് നൽകി.

സംഘർഷങ്ങളും സംഘട്ടനങ്ങളും ആളിക്കത്തിക്കാൻ മതത്തെ ഉപയോഗിക്കരുതെന്ന് ഫ്രാൻസീസ് മാർപാപ്പ മുന്നറിയിപ്പ് നൽകി. ഇന്തൊനേഷ്യൻ പര്യടനത്തിന്‍റെ ഭാഗമായി ജക്കാർത്തയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാർദ്ദവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച ഒരു പ്രഖ്യാപനത്തിൽ മാർപാപ്പയും മോസ്‌ക്കിലെ ഗ്രാൻഡ് ഇമാമും ഒപ്പുവെച്ചു. ആറ് മതങ്ങളുടെ പ്രാദേശിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഏഷ്യാ-പസഫിക് മേഖലയിൽ നടത്തുന്ന 11 ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായാണ് മാർപാപ്പ ജക്കാർത്തയിൽ എത്തിയത്. എല്ലാവരും സഹോദരങ്ങൾ ആണെന്നും, എല്ലാവരും ഈ ലോകത്തെ തീർത്ഥാടകരാണെന്നും മാർപാപ്പ പറഞ്ഞു. ദക്ഷിണ-പൂർവ്വേഷ്യയിലെ ഏറ്റവും വലിയ മോസ്ക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ പ്രധാന ഫുട്‍ബോൾ സ്റ്റേഡിയത്തിൽ അർപ്പിക്കുന്ന ദിവ്യബലിക്ക് ശേഷം അദ്ദേഹം പപ്പുവ ന്യൂ ഗിനി, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിലെ പര്യടനത്തിനായി പുറപ്പെടും.