അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി

കാസര്‍കോട് : കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി തയാര്‍ . അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ പുതിയവളപ്പില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയതായും കൈമാറാന്‍ ഒരുക്കമാണെന്നും ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം കുത്തനെ ഉയരുകയും കാസര്‍കോട്ടെ ചികിത്സാ പരിമിതികള്‍ ചര്‍ച്ചയാവുകയും ചെയ്തപ്പോഴാണ്, ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത കോവിഡ് ആശുപത്രി കാസര്‍കോട്ട് അനുവദിച്ചത്. ഏപ്രില്‍ 11ന് നിര്‍മാണം തുടങ്ങി 124 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി.

ആശുപത്രി നിര്‍മിച്ചു കൈമാറുന്നതോടെ ടാറ്റയുടെ ഉത്തരവാദിത്തം കഴിഞ്ഞു. കട്ടിലില്‍ കിടക്കകള്‍ സ്ഥാപിക്കുന്നതു മുതല്‍ ആശുപത്രിക്കാവശ്യമുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കേണ്ടതും മറ്റു സംവിധാനങ്ങളൊരുക്കേണ്ടതും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

ജില്ലയിലെ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമസ്ഥരുടെ സംഘടനയും കരാറുകാരും ഭൂമി നിരപ്പാക്കുന്നതിനായി അവരവരുടെ വാഹനങ്ങള്‍ സൗജന്യമായി വിട്ടുനല്‍കിയിരുന്നു. അന്‍പതിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ രണ്ടാഴ്ചയോളം തുടര്‍ച്ചയായി ജോലി ചെയ്താണു നിലം നിരപ്പാക്കി എടുത്തത്.

Leave a Reply