ഇസ്രായേൽ പ്രതിനിധി സൗമ്യയുടെ വീട്ടിൽ;സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍

ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി.

സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ വച്ചായിരിക്കും സംസ്കാരം. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിച്ചേര്‍ന്നത്.

ഇന്നത്തെ പൊതുദര്‍ശനത്തിനും പ്രമുഖര്‍ അടക്കം നിരവധി പേര്‍ എത്തിച്ചേരും.സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്ന് പി സി ജോര്‍ജ്ജ് വിമര്‍ശിച്ചു. തീവ്രവാദ സംഘടനകളെ പോലും എതിര്‍ത്ത് പറയാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്. അല്ലാതെ പിണറായി സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് കൊണ്ടല്ലെന്ന് വിമര്‍ശിച്ച പി സി ജോര്‍ജ്ജ്, കുടുംബത്തിന് സഹായം സര്‍ക്കാര്‍ നല്‍കാത്തതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.

ഇസ്രായേലിലെ അഷ്ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു.2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാന്‍ സൗമ്യയുടെ കുടുംബം നല്‍കിയ രേഖകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി അധികൃതര്‍ ഇസ്രായേല്‍ സര്‍ക്കാരിന് കൈമാറിയിരുന്നു