കൊച്ചി: കോവിഡിന്റെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ മഹാമാരിയെ അതിജീവിക്കുക എന്ന നിയോഗത്തില്‍ സീറോ മലബാര്‍ സഭയില്‍ എല്ലാവരും ഈ വര്‍ഷത്തെ എട്ടുനോന്പ് തീക്ഷ്ണമായി അനുഷ്ഠിക്കണമെന്ന് സിനഡ് തീരുമാനിച്ചതായും അതനുസരിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ ഏഴുവരെ എല്ലാവരും നോന്പ് ആചരിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈ ദിവസങ്ങളില്‍ ഈ പകര്ച്ചവ്യാധിയില്നിന്നുള്ള അതിജീവനത്തിനായി പ്രത്യേക പ്രാര്‍ഥനകള്‍ തുടരണം.
“സീറോ മലബാർ സിനഡ് തീരുമാനമനുസരിച്ച് സെപ്റ്റമ്പര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും നോമ്പ് ആചരിക്കേണ്ടതാണ്. നോമ്പുദിവസങ്ങളില്‍ മാംസവും മത്സ്യവും വര്‍ജിക്കണമെന്നു പറയേണ്ടതില്ലല്ലോ. ആ വിശുദ്ധ കുര്‍ബാനയില്‍ ജനങ്ങളെല്ലാവരും ഏതെങ്കിലും രീതിയില്‍ സംബന്ധിക്കുവാന്‍ പരിശ്രമിക്കണം. അങ്ങനെ നമ്മുടെ സഭ മുഴുവന്‍ ഒരേ ദിവസം ഒന്നിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവസന്നിധിയില്‍ അത് കൂടുതല്‍ സ്വീകാര്യമാകുമല്ലോ. എട്ടാം തീയതി പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ നമുക്ക് സമുചിതമായി ആഘോഷിക്കാം.” പ്രസ്താവനയിൽ പറയുന്നു.

