ദില്ലി: ഈ ലോക്ക്ഡൗണ് കാലം തുടങ്ങിയപ്പം തൊട്ടേ സമൂഹ മാധ്യമങ്ങളിൽ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രചാരണങ്ങളുടെ പ്രളയമാണ്. COVID -19 സപ്പോര്‍ട്ടിങ് പ്രോഗ്രാംഎന്ന പദ്ധതി പ്രകാരം ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ നല്‍കുന്നു എന്ന സന്ദേശങ്ങളാണ് ഇപ്പം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഇതിനായി അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ചെന്ന് അപേക്ഷിക്കണം എന്നാണ് ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലും പ്രചരിക്കുന്നത്. എന്താണ് ഈ സന്ദേശത്തിലെ വസ്‌തുത, ഉടന്‍തന്നെ പോയി അപേക്ഷിക്കേണ്ടതുണ്ടോ?
പ്രചാരണം ഇങ്ങനെ
‘പ്രിയപ്പെട്ട കുടുംബാംഗങ്ങളെ
COVID-19 സപ്പോര്‍ട്ടിങ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം ഒന്ന് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ആള്‍ ഒന്നിന് Rs 10,000/- (പതിനായിരം രൂപ) വീതം പ്രധാനമന്ത്രിയുടെ ധനസഹായ ലഭിക്കുന്നു.
അപേക്ഷിച്ചവര്‍ക്ക് തുക കിട്ടിത്തുടങ്ങി. ഇനിയും ആരെങ്കിലും അപേക്ഷിക്കാനുണ്ടെങ്കില്‍.
1. വരുമാനസര്‍ട്ടിഫിക്കേറ്റ്
2. റേഷന്‍കാര്‍ഡിന്‍റെ കോപ്പി
3. ബാങ്ക് പാസ്സ് ബുക്ക്
4. ആധാര്‍ കാര്‍ഡ്
എന്നീ രേഖകളുമായി അക്ഷയ കേന്ദ്രത്തില്‍ പോയി എത്രയും പെട്ടന്ന് അപേക്ഷിക്കുക.
പദ്ധതിയുടെ പേര് :-
COVID 19 സപ്പോര്‍ട്ടിങ് പ്രോഗ്രാം.
അവസാന തിയതി ജൂണ്‍ 30.
നന്ദി’
എന്നാല്‍ ഇത്തരമൊരു പദ്ധതിയും അക്ഷയ വഴി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല എന്നതാണ് വസ്‌തുത. . ‘COVID-19 സപ്പോര്‍ട്ടിങ് പ്രോഗ്രാം’ എന്ന പദ്ധതിയെ കുറിച്ച് ഗൂഗിള്‍ സെര്‍ച്ചില്‍ കണ്ടെത്താനുമായില്ല. ഈ പ്രചാരണം രൂക്ഷമായതോടെ കേരള സ്റ്റേറ്റ് ഐടി മിഷന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് തെറ്റായ പ്രചാരണമാണ് എന്ന് വ്യക്തമാക്കിയിരുന്നു.

