ന്യൂഡല്‍ഹി: ഹാത്രസില്‍ 19 കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സാക്ഷികളുടെ സുരക്ഷ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് യു.പി സര്‍ക്കാറിനോട് സുപ്രിം കോടതി. പണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന കാര്യത്തിലും സത്യവാങ്മൂലം നല്‍കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ യു.പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കും. കേസന്വേഷണം സുഗമമായി നടക്കുന്ന കാര്യം ഉറപ്പാക്കുമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഹത്രാസ് കേസിലെ സാക്ഷികളെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സത്യവാങ്മൂലത്തില്‍ ഇക്കാര്യം കോടതിയെ അറിയിക്കണം. അലഹബാദ് ഹൈക്കോടതിയില്‍ നടക്കുന്ന കേസ് നടപടികളെ കുറിച്ച് നേരിട്ട് അറിയിക്കണമെന്നും കോടതി പറഞ്ഞു.
സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കുടുംബം ആവശ്യപ്പെട്ടാല്‍ സീനിയറും ജൂനിയറും ആയ പ്രഗത്ഭ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്നും കോടതി അറിയിച്ചു.
അന്വേഷണത്തിന് കോടതി നിയോഗിക്കുന്ന സംഘം തന്നെ വേണമെന്ന് ഹരജിക്കാരുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെ ആവശ്യം അതാണെന്നും ഇന്ദിര ജെയ്സിങ് പറഞ്ഞു.
കേസിനെ സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ ഉള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് യു.പി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
അതിനിടെ ഹാത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് യു.പി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കലാപം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതത്തോടെ രാത്രി സംസ്‌ക്കരിച്ചു എന്നുമാണ് യു.പി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്.
സെപ്തംബര്‍ 14നാണ് ഹാത്രസില്‍ സവര്‍ണ വിഭാഗത്തില്‍ പെട്ട നാലു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. കുട്ടിയെ നാവു മുറിക്കുകയും ഇടുപ്പെല്ല് തകരുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷം അവള്‍ മരണത്തിന് കീഴടങ്ങി. സംഭവത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നിരുന്നു. അതിനിടക്ക് യു.പി പൊലിസ് കുട്ടിയെ മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ കത്തിച്ചു കളഞ്ഞു.
കുട്ടിയുടെ വീട്ടുകാരെ കാണാന്‍ ആരേയും അനുവദിച്ചിരുന്നില്ല. ഏറെ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് ഗ്രാമത്തിലേക്ക് രാഹുലും സോണിയയുമുള്‍പെടെയുള്ള നേതാക്കളേയും മാധ്യമപ്രവര്‍ത്തകരേയുമെല്ലാം അവിടേക്ക് കടത്തി വിട്ടത്. പിന്നീട് കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദുള്‍പെടെ നിരവധി പേര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞാ ലംഘനം മുതല്‍ രാജ്യദ്രോഹം വരെ ചാര്‍ത്തിയാണ് യു.പി പൊലിസ് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.