അടിമാലി: വീണ്ടും ഏലംകൃഷി വെട്ടിനശിപ്പിച്ച് വനംവകുപ്പ്. ഇതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ വനപാലക സംഘത്തെ തടഞ്ഞു. ഒടുവില്‍ പൊലീസെത്തിയാണ് വനപാലകരെ മോചിപ്പിച്ചത്. അടിമാലി റേഞ്ചില്‍ കുരുശുപാറ പ്ലാമലയിലാണ് വനംവകുപ്പ് ഏലച്ചെടികള്‍ വെട്ടിനശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ച മൂന്നിന് തുടങ്ങിയ നടപടി ഒമ്ബതിനാണ് അവസാനിച്ചത്. 20 ഏക്കറിലേറെ എലം കൃഷിയാണ് ഇതിനോടകം വനംവകുപ്പ് വെട്ടിനശിപ്പിച്ചത്. മൂന്ന് മുതല്‍ അഞ്ചുവര്‍ഷം വരെ പഴക്കമുള്ളതും വിളവെടുക്കുന്നതുമായ എലമായിരുന്നു ഇവ.
എ.വി.ടി എസ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ഭൂമിയിലെ എലമാണ് വെട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, റിസര്‍വ് വനഭൂമി കൈയേറി പത്തനംതിട്ട സ്വദേശി കൃഷിെചയ്തതാണ് വെട്ടിനശിപ്പിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മൂന്നാര്‍ ഡി.എഫ്.ഒ കണ്ണെന്റ നേതൃത്വത്തില്‍ അതീവ രഹസ്യമായിട്ടായിരുന്നു നടപടി. വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് വനപാലകരെ തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയതിനാലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.
കുരിശുപാറയില്‍ വനപാലക സംഘത്തിനുനേരെ മുമ്ബുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സംഘം അതിവേഗം എത്തി. എസ്. രാജേന്ദ്രന് എം.എല്‍.എ സ്ഥലത്തെത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്യായമായി ഏലച്ചെടികള്‍ വെട്ടി നശിപ്പിക്കുകയാണെന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം നടപടി അവസാനിപ്പിക്കണമെന്നും പ്രദേശവാസികളും കര്‍ഷകരും എം.എല്‍.എയോട് ആവശ്യപ്പെട്ടു. ഇതോടെ വനംവകുപ്പ് നടപടി നിര്‍ത്തിവെക്കാന്‍ എം.എല്‍.എ നിര്‍ദേശിച്ചു. ഇതിനിടയില്‍ തഹസില്‍ദാര്‍ സ്ഥലെത്തത്തി വനപാലകരുമായി ചര്‍ച്ചനടത്തി തിരികെേപ്പാകാന് ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചശേഷം പോയാല്‍ മതിയെന്ന് നാട്ടുകാര്‍ നിലപാടെടുത്തതോടെ വീണ്ടും സംഘര്‍ഷമായി. പൊലീസ് സാഹസികമായി വനപാലകരെ സ്ഥലത്തുനിന്ന് നീക്കിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.
അതേസമയം, മലയാറ്റൂര്‍ റിസര്‍വ് ഫോറസ്റ്റിെന്റ ഭാഗമായുള്ളിടത്താണ് ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചതെന്ന് മൂന്നാര്‍ ഡി.എഫ്.ഒ പറഞ്ഞു. എസ്. രാജേന്ദ്രന് എം.എല്‍.എ, മുന്‍.എം.എല്‍.എ എ.കെ. മണി ഉള്‍പ്പെടെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഭൂമിയുടെ അതിര്‍ത്തി തിട്ടപ്പെടുത്തുംവരെ ഇനി നടപടിയുണ്ടാകില്ലെന്ന തീരുമാനത്തില്‍ എത്തി.

