ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കുകയില്ല :സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് കര്‍ശനമായി തുടരും. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടാനോ പാടില്ല. ഒരുതരത്തിലുമുള്ള ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇന്നലെ, അനാവശ്യമായി വീടിനു പുറത്തിറങ്ങിയവരെ പൊലീസ് തടഞ്ഞു. ഇരട്ട മാസ്‌ക് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്തവരെ പിടികൂടി പിഴ ചുമത്തി.

അടുത്ത ഞായര്‍ വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങളാണ്.

എന്നാല്‍ ഈ ദിവസങ്ങളില്‍ ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാന യാത്രകള്‍ക്കു തടസ്സമുണ്ടാകില്ല. ബാങ്ക് ഇടപാടുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം. ഇടപാടുകാര്‍ ഇല്ലാതെ 2 വരെ തുടരാം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ.

പൊതുഗതാഗതം, ചരക്കുനീക്കം, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ വാഹനയാത്ര, ഓട്ടോ ടാക്‌സി സര്‍വീസ് എന്നിവ അനുവദിക്കുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കി.