നിയമസഭാ സമ്മേളനം തുടങ്ങി: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെയാണ്. ജൂണ്‍ 4നാണ് പുതിയ സംസ്ഥാന ബജറ്റ്.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങിയത്. പ്രോട്ടെം സ്പീക്കര്‍ പിടിഎ റഹിമിന് മുന്നില്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിന്‍സെന്‍റ് എന്നിവര്‍ സത്യപ്രതിജ്ഞക്കെത്തിയില്ല. സന്ദര്‍ശകര്‍ക്ക് ഗ്യാലറികളില്‍ വിലക്കുണ്ട്.

എംഎല്‍എ ഹോസ്റ്റലില്‍ ചിലര്‍ മുറി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ മാസ്ക്കറ്റ് ഹോട്ടല്‍, ചൈത്രം, സൗത്ത് പാര്‍ക്ക്, നിള ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ എംഎല്‍എമാര്‍ക്ക് താമസ സൗകര്യം ഒരുക്കി.

നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എം ബി രാജേഷിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പി സി വിഷ്ണുനാഥാണ് യുഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ഥി. 28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ 4ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കും.

14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.