വാക്സിന്‍ സൗജന്യമായി നല്‍കാത്തത് എന്തുകൊണ്ട്? കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തിന് വാക്സിന്‍ സൗജന്യമായി നല്‍കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി കേരള ഹൈക്കോടതി. രാജ്യത്തെ പൗരന്മാര്‍ക്ക് എന്ത് കൊണ്ട് സൗജന്യ വാക്‌സീന്‍ നല്‍കുന്നില്ലെന്ന് കോടതി ചോദിച്ചു. ഭരണഘടനയിലെ ഫെഡറലിസം നോക്കേണ്ട സമയം ഇതെല്ലേ? എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ നല്‍കാന്‍ വേണ്ടി വരുന്നത് 34,000 കോടി രൂപയാണ്. 54,000 കോടി രൂപ അധിക ലാഭവിഹിതമായി റിസര്‍വ് ബാങ്ക് സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. ഈ തുക സൗജന്യമായി വാക്‌സീന്‍ വിതരണത്തിന് ഉപയോഗിച്ചു കൂടെയെന്നും കോടതി ചോദിച്ചു.

വിഷയം നയപരമായ കാര്യമാണെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി

ജുഡീഷ്യല്‍ ഓഫിസര്‍മാരെയും കോടതി ജീവനക്കാരെയും എന്തുകൊണ്ടാണ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് എന്നു സംസ്ഥാന സര്‍ക്കാരിനോടു കോടതി ചോദിച്ചു. കോവിഡ് വ്യാപനത്തിന് ഇടയിലും ലോക്ഡൗണിലും കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. വാക്സിന്‍ നിര്‍മാണത്തിന് കെഎസ് ഡിപി അടക്കമുള്ളവര്‍ക്ക് അനുമതി നല്‍കണമെന്നതടക്കമുള്ള പൊതുതാല്‍പ്പര്യ ഹര്‍ജികയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

ഇതിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4454 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച്‌ കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരുടെ എണ്ണം 2,22,315 ആണ്. ഞായറാഴ്ച്ച ഇത് 2,40,842 ആയിരുന്നു.

അതേസമയം, മരണ സംഖ്യ ഞായറാഴ്ച്ചത്തെ കണക്കിനേക്കാള്‍ കൂടുതലാണ്. 3,741 പേരായിരുന്നു ഞായറാഴ്ച്ചത്തെ കണക്ക് പ്രകാരം മരിച്ചത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍. 35483 പേര്‍ കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. കേരളം പട്ടികയില്‍ നാലാമതാണ്. മഹാരാഷ്ട്ര- 26,672, കര്‍ണാടക- 25,979, കേരളം- 25,820, ആന്ധ്രപ്രദേശ്- 18,767 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. 59.7 ശതമാനം കോവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,320 പേര്‍ ഇന്നലെ മരിച്ചു. കര്‍ണാടകയില്‍ 624 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മേയ് 31 മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

അതേസമയം, കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവെടിയരുതെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരവസ്ഥകളും മരണങ്ങളും ഉണ്ടാകുന്നതും വര്‍ധിക്കുന്നതും. അതിനാല്‍ ആശുപത്രികളെ സംബന്ധിച്ച നിര്‍ണായക സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.