പെരുകുന്ന ആത്മഹത്യകൾ ഉയർത്തുന്ന വെല്ലുവിളികൾ

ഡോ. സിബി മാത്യൂസ്

(മുൻ ഡിജിപി )

പ്രതിവർഷം എട്ടുലക്ഷത്തിൽപരം വിലപ്പെട്ട മനുഷ്യജീവനുകളാണ് ‘ആത്മഹത്യ’ എന്ന ദുരന്തത്തിലൂടെ ലോകത്ത് നഷ്ടപ്പെടുന്നത്. ഇതിൽ ഉദ്ദേശം അറുപതുശതമാനം അമ്പതു വയസിനു താഴെ, പ്രവർത്തനശേഷിയും കാര്യക്ഷമതയുമുള്ള പ്രായക്കാരാണ് എന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. 2021 -ൽ ഭാരതത്തിലാകമാനം ആത്മഹത്യ ചെയ്‌തവരുടെ എണ്ണം 1,64,033 ആയിരുന്നു. ലോകരാജ്യങ്ങളിൽ ആകെ സംഭവിച്ചതിൻ്റെ 20.5 ശതമാനം. മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാൾ, തമിഴ്‌നാട്, കർണാടക എന്നീ അഞ്ചു സംസ്ഥാനങ്ങളാണ് ആത്മഹത്യകളുടെ കാര്യത്തിൽ എണ്ണംകൊണ്ട് മുമ്പിൽ.എന്നാൽ ജന സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ, തെലുങ്കാനയും സംഖ്യാനുപാതികമായി കേരളവുമാണ് മുന്നിൽ. ഭാരതത്തിൻ്റെ ആകെ ജനസംഖ്യയുടെ 2.75 ശതമാനം മാത്രമാണ് കേരളത്തിൽ ഉള്ളതെങ്കിലും ആത്മഹത്യകളുടെ 5.8 ശതമാനം കേരളത്തിലാണ് സംഭവിക്കുന്നത്. 2021 -ൽ 9,549 സംഭവങ്ങൾ; ഇപ്പോഴത്തെ ഭരണകക്ഷി, ‘എല്ലാം ശരിയാക്കു’മെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ 2016 മുതൽ 2021 വരെ കേരള ത്തിലുണ്ടായത് 50,417 ആത്മഹത്യകളാണ് (ഭാരത സർക്കാർ പ്രസിദ്ധീകരണമായ ദേശീയ ക്രൈം റെക്കാർഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ച ഡേറ്റാ).സർക്കാർ നിഷ്ക്രിയത്വം വെടിയണംആത്മഹത്യാ പ്രതിരോധനടപടികൾ എന്നു പറയുവാൻ തക്കവണ്ണം കേരള സർക്കാർ എന്തുചെയ്‌തു ? കുടുംബകലഹം, സാമ്പത്തിക ക്ലേശം, കടബാധ്യത, കാൻസർ, കിഡ്‌നിരോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ മുതലായവയാണ് ആത്മഹത്യകളുടെ പ്രധാനകാരണങ്ങളായി സാമൂഹ്യശാസ്ത്ര ഗവേഷകർ വിലയിരുത്തുന്നത്.പിഞ്ചുകുട്ടികളെ നിഷ്‌ക്കരുണം കൊന്നിട്ട്, മാതാപിതാക്കൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളുടെ എണ്ണവും കൂടിവരികയാണ്. ആത്മഹത്യാപ്രതിരോധത്തിനായിആരോഗ്യപരിപാലനകേന്ദ്രങ്ങളിൽ, സാമൂഹ്യക്ഷേമകേന്ദ്രങ്ങളിൽ, എത്ര ‘കൗൺസലിങ്ങ്’ സെൻ്ററുകൾ (സർക്കാർ വക) പ്രവർത്തനമാരംഭിച്ചു? ആഗോള കമ്പോളവ്യവസ്ഥയുടെ ആഘാതംമൂലം തകർന്നടിയുന്ന എത്ര കർഷകകുടുംബങ്ങൾക്ക് താങ്ങും തണലുമായി സർക്കാരിന് ആശ്വാസം നൽകുവാൻ കഴിഞ്ഞിട്ടുണ്ട്?പ്രതിസ്ഥാനത്ത് ലഹരിയുംമദ്യാസക്തി, മയക്കുമരുന്നുകളുടെ വ്യാപകമായ വിപണനം എന്നിവയും മാനസികരോഗങ്ങളുടെ ആധിക്യവും തമ്മിലുള്ള പരസ്‌പരബന്ധം ശക്തമാണ്.2016 -നുശേഷം മയക്കുമരുന്നുകേസുകളുടെ എണ്ണത്തിൽ 87.47 ശതമാനം വർധനയുണ്ടായതായും 2022-ൽ മാത്രം 26,629 കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തതായും ‘ഇന്ത്യൻ എക്‌സ്പ്രസ്’ (2023 ഫെബ്രുവരി 6) പത്രം റിപ്പോർട്ടു ചെയ്യുന്നു. മദ്യത്തിൻ്റെ വ്യാപാരത്തിലൂടെ 2022-23 വർഷം കേരളസർക്കാരിന് നികുതിയിനത്തിൽ മാത്രം ലഭിച്ചത് 16,100 കോടി രൂപയായിരുന്നു. 640 ബാർ ഹോട്ടലുകൾ, ബിവറേജസ് കോർപ്പറേഷൻ വക 346 വിൽപ്പനകേന്ദ്രങ്ങൾ, കൂടാതെ 3,500 കള്ളുഷാപ്പുകൾ. കേരളത്തിൽ മദ്യം പുഴയായി ഒഴുകുകയാണ്. ഓരോ ബാർ ഹോട്ടലും പ്രതിവർഷം ലൈസൻസ് ഫീസായി സർക്കാരിലേക്ക് നൽകേണ്ടത് 35 ലക്ഷം രൂപയാണ്. എന്നിട്ടും അവർ ലാഭത്തിൽ പ്രവർത്തിക്കുന്നു!

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

ഓരോ ആത്മഹത്യയും കുടുംബങ്ങൾക്കു നൽകുന്ന സാമൂഹികമായ ആഘാതം വളരെ വലുതാണ്. നിരാലംബരാകുന്ന കുട്ടികൾ, ഹൃദയം തകർന്നു ജീവിക്കേണ്ടിവരുന്ന വൃദ്ധരായ മാതാപിതാക്കൾ, ഇവരുടെയൊക്കെ സംരക്ഷണം ആരാണ് ഏറ്റെടുക്കുക? ഏതുവിധേനയും വരുമാനം വർധിപ്പിക്കണം എന്നുമാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ ജനക്ഷേമതൽപ്പരമായ ഭരണകൂടം എന്നു പറയുവാനാവുമോ? സർക്കാരിന് ഏറ്റെടുക്കുവാൻ ആവാത്ത സാമൂഹ്യസുരക്ഷാപദ്ധതികൾ മത/ സാമൂഹ്യ സംഘടനകൾക്ക് സ്വന്തനിലയിൽ ഏറ്റെടുത്തു നടത്തുവാൻ കഴിയുമോ? ഓരോ വർഷവും പതിനായിരത്തിനടുത്ത് എത്തുന്ന ആത്മഹത്യകളെ ഇനി മേൽ അവഗണിക്കാനാവുമോ? കേരള സമൂഹമനഃസാക്ഷി നേരിടേണ്ട ചോദ്യങ്ങളാണ് ഇവയൊക്കെ…