ന്യുനപക്ഷ സ്‌കോളര്‍ഷിപ്പ്‌ അനുപാതം പുനഃക്രമീകരിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി

ജനസംഖ്യാ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും നഷ്ടമുണ്ടാകാത്ത വിധത്തില്‍ ന്യുനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസിലെ ജനസംഖ്യ ആധാരമാക്കി ബന്ധപ്പെട്ട എല്ലാ സമുദായങ്ങള്‍ക്കും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മുസ്ലിം 26.56%, ക്രിസ്ത്യന്‍ 18.38%, ബുദ്ധര്‍ 0.01%, ജൈനര്‍ 0.01%, സിക്ക് 0.01 ശതമാനമുള്ളത്. ഇതിനെ 100 ആയി കണക്കാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.

നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന മുസ്ലിം വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിന്റെ എണ്ണത്തിലോ തുകയിലോ കുറവുണ്ടാകാതിരിക്കണമെങ്കില്‍ സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുണ്ട്. ഇതിനായി ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും നിര്‍ദേശിച്ചു. അധിക തുകയ്ക്കുള്ള അനുമതിക്കായി വിശദ നിര്‍ദേശം ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ അടിയന്തരമായി സര്‍ക്കാരിനു സമര്‍പ്പിക്കണം. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാടിസ്ഥാനത്തില്‍ നല്‍കാന്‍ തീരുമാനിച്ചത്. കാലകാലങ്ങളായി ക്രൈസ്തവര്‍ അനുഭവിച്ചുക്കൊണ്ടിരിന്ന വിവേചനത്തിന് ഇതോടെ അറുതിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.