ഇന്നും നാളെയും സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍

ഇന്നും നാളെയും സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകില്ല. മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും. ലോക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നതില്‍ ആരോഗ്യ വകുപ്പിന് കടുത്ത ആശങ്കയുണ്ട്. ഇതിന്‍റെ ഭാഗമായിട്ടാണ് വാരാന്ത്യങ്ങളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നും നാളെയും കടുത്ത നിയന്ത്രങ്ങളാണ് സംസ്ഥാനത്തുള്ളത്. കെഎസ്‌ആര്‍ടിസി ഭാഗികമായി സര്‍വീസുകള്‍ നടത്തും. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടാകില്ല.

സ്വകാര്യ വാഹനങ്ങളും അനുവദിക്കില്ല ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തുറക്കില്ല.

ഹോട്ടലുകളില്‍ ഹോം ഡെലിവറി ഉണ്ടാകും. പാഴ്സല്‍ അനുവദിക്കില്ല. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെയാകും ഹോട്ടലുകളുടെ പ്രവര്‍ത്തനം. പലവ്യഞ്ജനം, പാല്‍, പഴം, പച്ചക്കറി, മത്സ്യ-മാംസ വിപണന ശാലകള്‍ എന്നിവ പ്രവര്‍ത്തിക്കും. മദ്യവില്‍പ്പനശാല പൂര്‍ണമായും അടച്ചിടും. ടിപിആര്‍ 24ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും.

സമ്ബൂര്‍ണ ലോക്ഡൗണ്‍ ആണെങ്കിലും ഇന്നും നാളെയും ആരാധനാലയങ്ങള്‍ തുറക്കും. അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തും. കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല.