കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യപനത്തിൽ ആശങ്ക; കൂടുതൽ നിയന്ത്രണങ്ങൾ വേണം: പ്രധാനമന്ത്രി

ചില സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. മൂന്നാം തരംഗത്തിന്റെ ഭീഷണി കൂടുന്നു. വൈറസിന്റെ തുടര്‍ ജനിതകമാറ്റത്തിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം സംബന്ധിച്ച്‌ കേരളമുള്‍പ്പടെ 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

രാജ്യത്തെ 80 ശതമാനം രോ​ഗികളും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. വൈറസിന്റെ തുടര്‍ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.

ആഘോഷങ്ങള്‍ നടത്താന്‍ സമയമായിട്ടില്ല. വാക്സിനേഷന്റെയും , രോഗ നിര്‍ണ്ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ആരോ​ഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്ക് പറയുന്നത്. 542 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചുട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ കണക്കനുസരിച്ച്‌ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇത് വരെ 3,10,26,829 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നിലവില്‍ ചികിത്സയിലുള്ളത് 4,30,422 പേരാണ്. 97.28 ശതമാനം പേരും രോഗമുക്തി നേടി. 1.33 ശതമാനമാണ് മരണം നിരക്ക്. വാക്സിനേഷന്‍ നടപടികള്‍ പുരോഗമക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,78,078 പേര്‍ക്ക് കൂടി വാക്സീന്‍ നല്‍കി. 39,53,43,767 ഡോസ് വാക്സീനാണ് ഇത് വരെ രാജ്യത്ത് വിതരണം ചെയ്തത്.