ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നാഴികകല്ലായി മാറുമായിരുന്ന ജിയോ ഇമേജിംഗ് ഉപഗ്രഹമായ ജി.ഐ.സാറ്റ് (ഇഒഎസ്-03) വിക്ഷേപണം പരാജയമെന്ന് ഐഎസ്‌ആര്‍ഒ. ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നെങ്കിലും ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തില്‍ തകരാര്‍ സംഭവിക്കുകയായിരുന്നു.
വിക്ഷേപണം പൂര്‍ണ വിജയമല്ല. ചില തകരാറുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.ഇന്ന് പുലര്‍ച്ചെ 5.43-നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എല്‍.വി – എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം.
ബഹിരാകാശത്ത് 36,000 കിലോമീറ്റര്‍ ഉയരെ നിലയുറപ്പിച്ച് അരമണിക്കൂറിലൊരിക്കല്‍ ഇന്ത്യയുടെ സമ്ബൂര്‍ണ ചിത്രങ്ങള്‍ പകര്‍ത്തുന്ന അത്യാധുനിക ജിയോ ഇമേജിംഗ് ഉപഗ്രഹമാണ് ജി.ഐ.സാറ്റ്
ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഭൂമിയെ നിരീക്ഷിക്കുന്ന ആദ്യ ഇന്ത്യന്‍ ഉപഗ്രഹമാണിത്. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇത്തരം ഉപഗ്രഹങ്ങളുണ്ട്.
ഭൂസ്ഥിര ഭ്രമണപഥത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തിയും കരയും കടലും നിരന്തരം നിരീക്ഷിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണിത്. രണ്ടാമത്തെ ഉപഗ്രഹം ജി. ഐ. സാറ്റ് -2 ( ഇ. ഒ. എസ് 5) അടുത്ത വര്‍ഷം ജി.എസ്. എല്‍.വി.എഫ് 12 റോക്കറ്റില്‍ വിക്ഷേപിക്കാനുള്ള പദ്ധതിയിലായിരുന്നു ഐഎസ്‌ആര്‍ഒ.
കൊവിഡ് അയഞ്ഞതോടെ ബഹിരാകാശ ദൗത്യങ്ങള്‍ പുനരാരംഭിക്കുന്ന ഐ. എസ്. ആര്‍. ഒ ഈ വര്‍ഷം ഇന്ത്യയ്‌ക്കായി നടത്തിയ ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്. ഫെബ്രുവരി 28ന് പി.എസ്. എല്‍.വി റോക്കറ്റില്‍ ബ്രസീലിന്റെ ആമസോണിയ 1 ഉപഗ്രഹവും മറ്റ് 18 ചെറിയ ഉപഗ്രഹങ്ങളും വാണിജ്യവിക്ഷേപണം നടത്തിയിരുന്നു.
ജി.ഐ സാറ്റ് – 1 കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിക്ഷേപിക്കേണ്ടതായിരുന്നു. അമേരിക്കയുടെ എതിര്‍പ്പാണ് വില്ലനായത്. പിന്നീട് ഇക്കൊല്ലം മാര്‍ച്ച് 5നും 28നും തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളും കൊവിഡ് രണ്ടാം തരംഗവും തടസമായി.

