ഹെയ്തിയിലുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി

പോര്‍ട്ട്-ഒ-പ്രിന്‍സ്: കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയിലുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി. കനത്ത നാശനഷ്ടമുണ്ടായ ഭൂകമ്ബത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

വീടുകളും സ്കൂളുകളുമടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ശനിയാഴ്ച പുലര്‍ച്ചെയാണ് ഉണ്ടായത്. തലസ്ഥാനമായ പോര്‍ട്ട്-ഒ-പ്രിന്‍സില്‍നിന്നും 160 കിലോമീറ്റര്‍ അകലെ പെറ്റിറ്റ് ട്രോ ഡിനിപ്പ്സ് മേഖലയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം.

മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. സമീപ രാഷ്ട്രങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു.

2010ല്‍ ഹെയ്തിയിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ 2.2 ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയില്‍ ആളുകള്‍ മരിച്ചതായാണ് കണക്ക്. 15 ലക്ഷത്തോളം പേരാണ് അന്നത്തെ ഭൂകമ്ബത്തില്‍ തെരുവിലായത്.