കാബൂളിലെ വിമാനത്താവളത്തിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ വിമാനത്താവളത്തിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി അമേരിക്ക.

ദേശീയ സുരക്ഷാ സമിതിയുമായുള‌ള ച‌ര്‍ച്ചയ്‌ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. വരുന്ന 36 മണിക്കൂറിനിടെ ആക്രമണമുണ്ടാകുമെന്നാണ് അറിയിപ്പ്.

അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതി അതീവ അപകടകരമാണെന്നും വരുന്ന 24 മുതല്‍ 36 മണിക്കൂറിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടാകാമെന്നുമാണ് യു.എസ് കമാന്റര്‍മാര്‍ അറിയിച്ചതെന്ന് ബൈഡന്‍ പറഞ്ഞു.

അതേസമയം വിമാനത്താവള ആക്രമണം ചെയ്‌തയാളെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക വധിച്ചു. ഭീകരാക്രമണ ഭീഷണി മുന്നില്‍കണ്ട് താലിബാന്‍ വിമാനത്താവള റോഡുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ ചെക്‌പോസ്‌റ്റുകള്‍ സ്ഥാപിച്ചു. കൂടുതല്‍ ഭടന്മാരെ താലിബാന്‍ നിയോഗിച്ചിട്ടുണ്ട്.

നാറ്റോ-യു‌എസ് സഖ്യസേനയ്‌ക്കാണ് കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷ ചുമതല. അമേരിക്ക ഇതുവരെ യു.എസ്, അഫ്ഗാന്‍ പൗരന്മാരുള്‍പ്പടെ ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ഏറ്റവും അപകടകരമായ സന്ദര്‍ഭമാണ് അഫ്ഗാനില്‍ വരും ദിവസങ്ങളിലുണ്ടാകുകയെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്