സംസ്ഥാനത്തിന് ആശ്വാസ വാര്‍ത്ത,എട്ട് പേരുടെ പരിശോധനാ ഫലവും നിപ്പാ നെഗറ്റീവ്

സംസ്ഥാനത്തിന് ആശ്വാസ വാര്‍ത്ത. നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം ( 8 sample ) നെഗറ്റീവ്

മൂന്നു വീതം 24 സാമ്ബിള്‍ അയച്ചിരുന്നു. ഈ സാമ്ബിളുകളെല്ലാം നെഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കള്‍ അടക്കം നെഗറ്റീവാണെന്ന് ( nipah negative ) ആരോഗ്യമന്ത്രി അറിയിച്ചു.

കൂടുതല്‍ പേരുടെ സാമ്ബിള്‍ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കല്‍ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയില്‍ നിലവിലുള്ളത്. വയനാട്- 4 എറണാകുളം – 1, കോഴിക്കോട് – 31, മലപ്പുറം – 8, കണ്ണൂര്‍ – 3, പാലക്കാട് 1 എന്നിങ്ങനെയാണ് ഈ വിഭാഗത്തിലുള്ളവരുടെ എണ്ണം. പുലര്‍ച്ചെ അഞ്ചു പേരുടെ സാമ്ബിള്‍ പരിശോധന നടത്തിയിട്ടുണ്ട്. ഫലം ഇന്ന് തന്നെ പുറത്ത് വരും.

കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് പന്ത്രണ്ട് വയസുകാരന്റെ മരണകാരണം നിപയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള 251 പേരില്‍ 54 ഹൈറിസ്ക് വിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 38 പേര്‍ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇതില്‍ എട്ട് പേരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായത്. ഹൈറിസ്ക് വിഭാഗത്തിലുള്ള 54 പേരില്‍ 30 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

കുട്ടിയുടെ വീടും പരിസരവും മൃസംരക്ഷണ വകുപ്പ് സന്ദര്‍ശിച്ചു. വീടിന്റെ പരിസരത്ത് രണ്ട് റമ്ബൂട്ടാന്‍ മരങ്ങള്‍ കണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പാതി കടിച്ച റമ്ബൂട്ടാനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഓരോ 25 വീടിനും ഒരു സംഘമെന്ന നിലയില്‍ പ്രദേശത്ത് വിവരശേഖരണം നടത്തും. നിപ ചികിത്സയ്ക്കായി നേരത്തെ തന്നെ സംസ്ഥാനത്ത് പ്രോട്ടോക്കോള്‍ ഉണ്ടെന്നും, റെംഡിസീവര്‍ ഉപയോഗിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഭോപ്പാല്‍ എന്‍ഐവി സംഘം നാളെ കോഴിക്കോടെത്തുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

അതിനിടെ, നിപയില്‍ വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കണ്ണൂര്‍ ,മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാഗ്രത വേണമെന്ന നിര്‍ദേശം നല്‍കിയത്. കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. പന്ത്രണ്ട് വയസുകാരന്‍ നിപ ബാധിച്ച്‌ മരിച്ചതോടെ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പട്ടികയില്‍ വയനാട് ജില്ലയെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.