ബിഷപ്പിന്റേത് മുന്നറിയിപ്പ്, തിന്മയുടെ വേരുകൾ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓർമിപ്പിച്ചു: വിശദീകരിച്ച് രൂപത

കോട്ടയം: കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിലിന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി പാലാ രൂപത.

ബിഷപ്പ് നല്‍കിയത് മുന്നറിയിപ്പ് ആണെന്നും തിന്മയുടെ വേരുകള്‍ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓര്‍മിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും രൂപത വ്യക്തമാക്കുന്നു.

‘സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. ബിഷപ്പിന്റെ പരാമര്‍ശം ഏതെങ്കിലും സമുദായത്തിന് എതിരല്ല. ആരെയും വേദനിപ്പിക്കാന്‍ ബിഷപ്പ് ശ്രമിച്ചിട്ടില്ല. തിന്മയുടെ വേരുകള്‍ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം’, രൂപത വ്യക്തമാക്കി.

കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് പാലാ ബിഷപ്പ് ലൗ ജിഹാദിനെ കുറിച്ചും നാര്‍ക്കോട്ടിക്ക് ജിഹാദിനെ കുറിച്ചും വെളിപ്പെടുത്തിയത്. ലവ് ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്‌ലിംകള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ്പ് പറഞ്ഞത്.