വെനിസ്വേലന്‍ കർദ്ദിനാൾ ഉറോസ സവിനോ കാലം ചെയ്തു

തെക്കെ അമേരിക്കൻ രാജ്യമായ വെനിസ്വേല സ്വദേശിയായ കർദ്ദിനാൾ ജോർജ്ജ് ലിബറേറ്റോ ഉറോസ സവിനോ കാലം ചെയ്തു. കോവിഡ് 19 രോഗ ബാധിതനായി ആഗസ്റ്റ് അവസാനം മുതൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരിന്ന അദ്ദേഹം ഇക്കഴിഞ്ഞ വ്യാഴാഴ്‌ച (23/09/21) ആണ് അന്തരിച്ചത്. രാജ്യ തലസ്ഥാനമായ കരാക്കാസ് അതിരൂപതയുടെ മുന്‍ അധ്യക്ഷനായ കർദ്ദിനാൾ ഉറോസ സവീനൊയ്ക്ക് 79 വയസ്സായിരുന്നു. കർദ്ദിനാൾ ഉറോസ സവീനൊയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 218 ആയി കുറഞ്ഞു.

1942 ആഗസ്റ്റ് 28-നായിരുന്നു ഉറോസ സവീനൊയുടെ ജനനം. 1967 ആഗസ്റ്റ് 15-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1982 സെപ്റ്റംബര്‍ 22-ന് മെത്രാനായി അഭിഷിക്തനായി. 2006 മാർച്ച് 24-ന് കർദ്ദി.നാളായി ഉയര്‍ത്തപ്പെട്ടു. വെനിസ്വേലയെ അലട്ടുന്ന പ്രതിസന്ധികളെ സമാധാനപരമായി പരിഹരിക്കുന്നതിന് രാഷ്ട്രീയോത്തരവാദിത്വമുള്ളവരെ തൻറെ അന്ത്യനിമിഷം വരെ നിരന്തരം ക്ഷണിക്കുകയും ജനങ്ങളുടെ ദുരിതങ്ങളുടെ നടുവില്‍ ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് കർദ്ദിനാൾ ഉറോസ.

കർദ്ദിനാൾ ഹൊർഹെ ലിബെരാത്തൊ ഉറോസയുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പ തൻറെ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ദൈവത്തെയും സഭയെയും സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ഇടയനാണ് അദ്ദേഹമെന്ന് പാപ്പ തൻറെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.