ചേർത്തല: കൊയ്ത്തുപാട്ടിന്റെ ഈരടികളിൽ വെട്ടയ്ക്കൽ എ ബ്ലോക്ക് പാടശേഖരത്ത് കര്ഷകരോടോപ്പം കൃഷിമന്ത്രിയും വിളകൊയ്യാൻ പാടത്തിറങ്ങിയതോടെ കൊയ്ത്തുത്സവം നാടിന്റെ ഉത്സവമായി. 56 ഓളം കര്ഷകരോടപ്പം കൃഷിമന്ത്രി പി. പ്രസാദും അരക്കൊപ്പം വെള്ളം നിറഞ്ഞ പാടത്ത് കതിരു കൊയ്യാൻ ഇറങ്ങിയതോടെ നാട്ടുകാരും ഉഷാറായി.
കഴിഞ്ഞ മേയ് 14ന് പാടശേഖരത്ത് മന്ത്രി പി. പ്രസാദാണ് ഔഷധ ഗുണമേന്മയുള്ള ചെട്ടിവിരിപ്പ് നെൽവിത്ത് വിതച്ചത്. 117 ദിവസങ്ങൾക്കു ശേഷം മന്ത്രി തന്നെ വിളവു കൊയ്തപ്പോൾ ഔദ്യോഗിക തലത്തിൽ ആദ്യ പൊൻതൂവലായി മാറി. പട്ടണക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ വെട്ടയ്ക്കൽ മൂർത്തിങ്കൽ ക്ഷേത്രത്തിന് സമീപം 60 ഏക്കർ പാടത്താണ് കൃഷി ചെയ്തത്.
കേരള പോലീസിൽ നിന്നും വിരമിച്ച എസ്ഐമാരായ പി.എൻ. പ്രസന്നൻ, കെ.എസ് മുരളീധരൻ, ജയിംസ് എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം കർഷകരാണ് കൃഷിക്കു നേതൃത്വം നൽകിയത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, പട്ടണക്കാട് പഞ്ചായത്ത്, അഡാക്ക്, കൃഷി വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് 40 വർഷങ്ങൾക്കുശേഷം എ ബ്ലോക്ക് പാടശേഖരത്ത് നൂറുമേനി വിളയിച്ചത്.
നാലുമാസത്തോളമെടുത്ത കൃഷിക്കു 20 ലക്ഷത്തോളം രൂപ ചെലവും വന്നു. ചെട്ടിവിരിപ്പ് നെൽവിത്തിനു ഒരു കിലോയ്ക്ക് 100 മുതൽ 160 രൂപ വരെ നൽകിയാണ് വാങ്ങിയത്. സമീപ പാടശേഖരങ്ങളായ കൊട്ടള പാടത്തും, ബി ബ്ലോക്കിലും നെൽകൃഷി ചെയ്യുന്നുണ്ടെങ്കിലും എൻഎഎഫ്സിസിയുടെ ധനസഹായത്തോടെ അഡാക്കിന്റെ പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് കൃഷി ചെയ്തത്.

