ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങള്‍ക്ക് വെന്‍റിലേറ്ററുകള്‍ നൽകി ഫ്രാന്‍സിസ് പാപ്പ

കോവിഡ് 19 രോഗബാധിത നാടുകള്‍ക്ക് പരിശുദ്ധ സിംഹാസനത്തിന്റെ സഹായം തുടരുന്നു. പുതിയതായി ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങള്‍ക്ക് 38 വെന്‍റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പരിരക്ഷ സാമഗ്രികള്‍ വത്തിക്കാന്‍ സംഭാവന ചെയ്തു. പാപ്പായുടെ ജീവകാരുണ്യ കാര്യങ്ങള്‍ക്കായുള്ള വിഭാഗം, എലെമോസിനേറിയ അപ്പസ്തോലിക്ക ആണ് വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തിന്റെ സഹായത്തോടെ ഇവ കയറ്റി അയച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ആറ് വെന്‍റിലേറ്ററുകളാണ് ഫ്രാന്‍സിസ് പാപ്പ സംഭാവന ചെയ്തിരിക്കുന്നത്. ഭാരതം കൂടാതെ ബ്രസീലിന് ആറ്, കൊളംബിയ, അര്‍ജന്‍റീന എന്നീ രാജ്യങ്ങള്‍ക്ക് ആറ്, ചിലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് നാലു വീതവും, ബൊളീവിയ, സിറിയ എന്നീ രാഷ്ട്രങ്ങള്‍ക്ക് 3 വീതവും, പാപ്പുവ ന്യൂഗിനിക്ക് രണ്ടു കൃത്രിമശ്വസന സഹായ യന്ത്രങ്ങളും മറ്റു ആരോഗ്യ വസ്തുക്കളും അയച്ചിട്ടുണ്ട്.

വത്തിക്കാനില്‍ നിന്നുള്ള സഹായം അപ്പോസ്തോലിക കാര്യാലയത്തില്‍ നിന്നാകും ആവശ്യമായ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിക്കുക. സമ്പന്ന നാടുകള്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്‍റെ കാര്യത്തില്‍ മുഴുകിയിരിക്കുന്ന ഈ വേളയില്‍ ലോകത്തില്‍ ദാരിദ്ര്യം അനുഭവപ്പെടുന്ന അനേകം പ്രദേശങ്ങളില്‍ ആരോഗ്യഅടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് പാപ്പായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭാഗം പത്രക്കുറിപ്പില്‍ കുറിച്ചു. രോഗികൾക്ക് മതിയായ ചികിത്സ നൽകുന്നതിനോ പരിമിതികള്‍ ഉള്ള നിരവധി രാജ്യങ്ങളിലേക്ക് വത്തിക്കാന്‍ സഹായമെത്തിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പാപ്പയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പരിശുദ്ധ സിംഹാസനം സഹായമെത്തിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.