വടക്കേ ഇന്ത്യയിൽ 30 വര്‍ഷങ്ങളായി നിസ്വാർത്ഥ സേവനം ചെയ്യുന്ന ഹോളി ക്രോസ്’ സന്യാസ സമൂഹാംഗവും മലയാളിയുമായ സിസ്റ്റര്‍ ബെറ്റ്സി ദേവസ്യക്ക് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം.
പുരസ്കാരത്തിന് സിസ്റ്റര്‍ ബെറ്റ്സി തികച്ചും അര്‍ഹയാണെന്ന് അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതാധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുരസ്കാരദാന ചടങ്ങില്‍ ഓസ്ട്രേലിയ, മലേഷ്യ, യു.കെ, യു.എസ്.എ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു
താന്‍ ഈ ബഹുമതിക്ക് അര്‍ഹയാണോ എന്ന് തനിക്ക് അറിയില്ലെന്നായിരിന്നു പുരസ്ക്കാര സ്വീകരണത്തിന് ശേഷം സിസ്റ്റര്‍ ബെറ്റ്സിയുടെ പ്രതികരിച്ചത്.
1988 മുതല്‍ വിവിധ ദൗത്യങ്ങളിലും, 2008-മുതല്‍ ഗുവാഹത്തിയിലെ വിമണ്‍ ഡെവലപ്മെന്റ് സെന്ററിന്റെ (ഡബ്ല്യു.ഡി.സി) ഡയറക്ടര്‍ എന്ന നിലയിലും വടക്ക്-കിഴക്കേ ഇന്ത്യയിലെ ജനങ്ങളെ സേവിക്കുവാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമാണെന്നും അതുതന്നെ ഒരു ബഹുമതിയാണെന്നും സിസ്റ്റര്‍ പറഞ്ഞു. പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുന്നത് കാണുക എന്നതാണ് തനിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അവാർഡ് എന്നും തങ്ങളുടെ പക്കല്‍ എത്തുന്ന പെണ്‍കുട്ടികള്‍ ലോകത്തേയും, ജീവിതത്തേയും നേരിടുവാനുള്ള ആത്മവിശ്വാസത്തോടും ധൈര്യത്തോടും കൂടിയാണ് തങ്ങളുടെ കാമ്പസ് വിടുന്നതെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

