രാജ്യത്ത് പ്രതിദിന കൊവിഡ് രോഗനിരക്കില്‍ നേരിയ കുറവ്, 24 മണിക്കുറിനിടെ 1,68,063 പേർക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂ ഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗനിരക്കില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസം 1,68,063 പേര്‍ക്കാണ് രോഗം സ്ഥിരീകരീച്ചത്.

കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 6.5% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച രാജ്യത്ത് 1,70,000 ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്.

ഇതോടെ മൊത്തം കേസുകളുടെ എണ്ണം 3,58,75,790 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 277 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 4,84,213 ആയി ഉയര്‍ന്നു.

രാജ്യത്തിന്റെ ആകെ കൊവിഡ് രോഗികളുടെ ഭൂരിഭാഗവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 33,470 പേര്‍ക്ക് രോഗം ബാധിച്ചു. പശ്ചിമ ബംഗാളില്‍ 19,286 പേര്‍ക്കും ദല്‍ഹിയില്‍ 19,166 പേര്‍ക്കും രോഗം ബാധിച്ചു. തമിഴ്നാട്ടില്‍ 13,990, കര്‍ണാടകയില്‍ 11,698 എന്നിങ്ങനെയാണ് കണക്ക്.

അതേസമയം ഓരോ 100 ഡെല്‍റ്റാ കേസുകളിലും 400-500 വരെ ഒമിക്രോണ്‍ കേസുകള്‍ ഉണ്ടാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദത്തിന്റെ 4,000 കേസുകള്‍ ഇന്ത്യ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റര്‍ പിന്തുണ എന്നിവയുടെ ലഭ്യതയില്‍ ദിവസവും നിരീക്ഷണം നടത്താന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ആവശ്യമുള്ളപ്പോള്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഓക്സിജന്‍ പിന്തുണയുള്ള കിടക്കകളിലേക്ക് അപ്ഗ്രേഡ് ചെയ്യേണം. ജൂനിയര്‍ ഡോക്ടര്‍മാര്‍, നഴ്സിംഗ്, എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സേവനം ഉറപ്പാക്കുണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.