‘ രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ രാജ്യത്തെങ്ങുമില്ലാത്തത്’ ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷനെ വിമർശിച്ച് സുപ്രിംകോടതി.

ന്യൂഡല്‍ഹി: പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി വിമര്‍ശനം.

രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കുന്ന സമ്ബ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കോടതിയുടെ അതൃപ്തി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരിയോട് കോടതി നിര്‍ദ്ദേശിച്ചു.

വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കാന്‍ കഴിയുന്ന ഒരു സംസ്ഥാനം എന്തിനാണ് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയെ സമീപിക്കുന്നതെന്ന് സുപ്രിംകോടതി ചോദിച്ചു.

സര്‍ക്കാര്‍ വലിയ സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോഴാണ് പെന്‍ഷന്‍ കാര്യം ഉയര്‍ത്തി കോടതി മറുചോദ്യം ഉന്നയിച്ചത്.